പത്തനംതിട്ട കലക്ടറുടെ വസതി പത്ത് വര്‍ഷം ഒഴിഞ്ഞുകിടന്നത് വാസ്തുദോഷത്തിന്റെ പേരില്‍, പുതിയ വസതി 1.75 കോടി രൂപ ചെലവില്‍ നിര്‍മാണം പുരോഗമിക്കുന്നു

പത്തനംതിട്ട: ഉദ്യോഗസ്ഥര്‍ പഠിച്ചവരായതുകൊണ്ട് അന്ധവിശ്വാസികളാവില്ലെന്നാണ് വെപ്പ്. പക്ഷേ, സംഗതി അങ്ങനെയല്ല.

പത്തനംതിട്ടയില്‍ കലക്ടര്‍മാര്‍ക്കുവേണ്ടി നിര്‍മിച്ച വീട് പത്ത് വര്‍ഷം ഒഴിഞ്ഞുകിടന്നത് അതിനു വാസ്തുദോഷമുണ്ടെന്ന പ്രചാരണത്തിന്റെ ഭാഗമായിരുന്നുവത്രെ. പത്തനംതിട്ടയിലെ 30ാം വാര്‍ഡില്‍ (നന്നുവക്കാട്) പണി തീര്‍ത്ത കെട്ടിടത്തില്‍ ഗജകേസരികളായ ഒരു കലക്ടറും താമസിക്കാന്‍ തയ്യാറായില്ല. പകരം വാടകക്കെട്ടിടത്തില്‍ താമസിച്ചു. അതും ജനങ്ങളുടെ നികുതിപ്പണം ദുരുപയോഗം ചെയ്ത്.

ഒടുവില്‍ കെട്ടിടം ജില്ലാ ഉപഭോക്തൃ കോടതിയുടെ തലയില്‍ കെട്ടിയേല്‍പ്പിച്ച്‌ വിവാദം ഒഴിവാക്കി.

ഇപ്പോള്‍ രണ്ടാമത്തെ വസതി നിര്‍മാണം പൂര്‍ത്തിയാവുകയാണ്. 1 കോടി 76 ലക്ഷം ചെലവില്‍. കുലശേഖരപതിയിലാണ് കെട്ടിടം നിര്‍മിക്കുന്നത്. രണ്ട് കെട്ടിടങ്ങളുണ്ട്. മുപ്പത്തിയാറാമത്തെ കലക്ടറായ ഡോ. ദിവ്യ എസ് അയ്യര്‍ ഇവിടെ താമസിക്കും.

സോളാര്‍ സംവിധാനവും വൈദ്യുതി കണക്ഷന്‍ എടുക്കാനും മാത്രമേ ബാക്കിയുള്ളൂ. വാസ്തുദോഷമുണ്ടാകുമോയെന്ന് നിര്‍മാണം പൂര്‍ത്തിയായ ശേഷമേ അറിയാന്‍ കഴിയൂ.

Leave a Reply

Your email address will not be published. Required fields are marked *