നഗ്നതാ പ്രദര്‍ശനം: നടന്‍ ശ്രീജിത്ത് രവിയ്ക്ക് ജാമ്യം

കൊച്ചി: പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന കേസില്‍ നടന്‍ ശ്രീജിത് രവിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്ന വാദം കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്. തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം നിരസിച്ചതിനെ തുടര്‍ന്നാണ് ശ്രീജിത് ഹൈക്കോടതിയെ സമീപിച്ചത്.

അയ്യന്തോള്‍ എസ്‌എന്‍ പാര്‍ക്കിന് സമീപത്തെ ഫ്ലാറ്റിന് മുന്നില്‍ പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ചെന്നായിരുന്നു കേസ്. സ്വഭാവ വൈകല്യത്തിന് ആറ് വര്‍ഷമായി ചികിത്സയിലാണെന്നും തുടര്‍ച്ചയായ മരുന്നുപയോഗം മാനസികാരോഗ്യത്തെ ബാധിച്ചെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണം പൂര്‍ത്തിയായെന്നും വ്യവസ്ഥകള്‍ അംഗീകരിക്കാമെന്നും ജാമ്യം അനുവദിക്കണമെന്നും ബോധിപ്പിച്ചു. ജസ്റ്റീസ് ബച്ചു കുരിയന്‍ തോമസാണ് ഹര്‍ജി പരിഗണിച്ചത്.

ജൂലൈ നാലിനാണു കേസിനാസ്പദമായ സംഭവം നടന്നത്. പതിനാലും ഒമ്ബതും വയസുള്ള കുട്ടികളാണു പരാതിക്കാര്‍. തൃശൂര്‍ അയ്യന്തോള്‍ എസ് എന്‍ പാര്‍ക്കില്‍ കാറിലെത്തിയ നടന്‍ കുട്ടികള്‍ക്കു നേരെ നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. തലേദിവസം ദിവസവും സമാന രീതിയില്‍ ഇതേ കുട്ടികള്‍ക്ക് നേരെ അതിക്രമം ഉണ്ടായിരുന്നു. ആദ്യം കുട്ടികള്‍ മാതാപിതാക്കളോട് പരാതി പറഞ്ഞിരുന്നെങ്കിലും പൊലീസിനെ അറിയിച്ചിരുന്നില്ല. രണ്ടാം ദിനവും ഇത് അവര്‍ത്തിച്ചതോടെയാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

കുട്ടികള്‍ സ്‌കൂള്‍ വിട്ടുവരുന്ന സമയത്തായിരുന്നു സംഭവം. ശ്രീജിത്ത് രവിയാണു നഗ്നതാപ്രദര്‍ശനം നടത്തിയെന്നത് ആദ്യ ഘട്ടത്തില്‍ മനസിലായിരുന്നില്ല. കറുത്ത കാറിലുണ്ടായിരുന്ന ഒരാള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ ശേഷം വേഗത്തില്‍ വാഹനമെടുത്തു പോയെന്നായിരുന്നു കുട്ടികളുടെ മൊഴി.

കുട്ടികളില്‍നിന്നു ലഭിച്ച കറുത്ത കാര്‍ എന്ന വിവരവും വാഹനം എത്തിയ സമയവും അനുസരിച്ച്‌ പൊലീസ് പ്രദേശത്തെ സി സി ടിവികള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതി ശ്രീജിത്ത് രവിയാണെന്നു തിരിച്ചറിഞ്ഞത്. തുടര്‍ന്ന് തൃശൂരിലെ വീട്ടില്‍നിന്ന് നടനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തിരിച്ചറിയല്‍ പരേഡില്‍ കുട്ടികള്‍ ശ്രീജിത്തിനെ തിരിച്ചറിഞ്ഞു. പിന്നാലെ തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ നടനെ ജാമ്യാപേക്ഷ തള്ളി കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *