തിരുവനന്തപുരത്ത് ചെള്ള് പനി ബാധിച്ച് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

തിരുവനന്തപുരം : ചെള്ളപനി അഥവാ സ്‌ക്രബ് ടൈഫസ് ബാധിച്ച് തിരുവനന്തപുരത്ത് 11 വയസുകാരന്‍ മരിച്ചു. കിളിമാനൂര്‍ സ്വദേശി സിദ്ധാര്‍ഥ് ആണ് മരിച്ചത്. ഒരാഴ്ചക്ക് മുമ്പാണ് സിദ്ധാര്‍ഥ് പനി ബാധിച്ച് ചികില്‍സ തേടിയത്. രോഗം കൂടിയതോടെ തിരുവനന്തപുരം എസ് എ ടി യിലേക്ക് മാറ്റിയെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു.
ഈ മാസം ഇതുവരെ മാത്രം 70പേര്‍ക്കാണ് സ്‌ക്രബ് ടൈഫസ് സ്ഥിരീകരിച്ചത്. 15പേര്‍ രോഗ ലക്ഷണങ്ങളോടെ ഈ മാസം ചികില്‍സ തേടുകയും ചെയ്തു. ഈ വര്‍ഷം ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 253 ആണ്. മരണം 5ഉം
എലികളുടെ ശരീരത്തില്‍ ഉള്ള ചെള്ളുകള്‍ വഴിയാണ് രോഗം പകരുന്നത്. ചെള്ളിന്റെ ലാര്‍വ എലിയുടെ ശരീരത്തില്‍ നിന്നോ കുറ്റിച്ചെടികളുടെ ഇലകളില്‍ നിന്നോ മനുഷ്യനെ കടിക്കാന്‍ ഇടയായാല്‍ സ്‌ക്രബ് ടൈഫസ് അഥവാ ചെള്ളുപനി ഉണ്ടാകും. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് രോഗം പകരില്ല.
പെട്ടെന്നുള്ള പനി , വിറയല്‍,തലവേദന,ശരീരവേദന,എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍. ലാര്‍വയുടെ കടിയേറ്റ ഭാഗത്ത് ചൊറിച്ചിലുണ്ടാകും. ഒപ്പം പൊളളിയ പോലെ പാടും. തൊലിപ്പുറത്ത് ചുവന്ന പാടുകളും കഴലകളും രൂപപ്പെടും.
ചെള്ളുപനി ചികില്‍സിച്ച് ഭേദമാക്കാന്‍ പറ്റുന്ന രോഗമാണ്. കൃത്യമായ മരുന്നുകളും ഉണ്ട്. എന്നാല്‍ കൃത്യമായ ചികില്‍സ കിട്ടിയില്ലെങ്കില്‍ വൃക്കകളേയും കരളിനേയും ബാധിക്കുന്ന രോഗം ജീവനെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *