പന്തളത്ത് മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ എക്സൈസ് സംഘത്തിന് ഗുരുതര വീഴ്ച

പന്തളം: മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ എക്സൈസ് സംഘത്തിന് ഗുരുതര വീഴ്ച. ശനിയാഴ്ച എം.സി റോഡില്‍ മണികണ്ഠന്‍ ആല്‍ത്തറക്ക് സമീപത്തെ ലോഡ്ജില്‍നിന്ന് യുവതി ഉള്‍പ്പെടെ അഞ്ചു പേരെയാണ് മയക്കുമരുന്നുമായി ജില്ല പൊലീസ് ഡാന്‍സാഫ് സംഘവും പന്തളം പൊലീസും ചേര്‍ന്ന് പിടികൂടിയത്.

തിരുവനന്തപുരം റേഞ്ചിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയായിരുന്നു. ശനിയാഴ്ച രാവിലെ യുവതിയടക്കം അഞ്ചുപേരെയും 155 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയപ്പോള്‍ തന്നെ പൊലീസ് എക്സൈസി‍െന്‍റ സഹായം തേടിയിരുന്നു. ഇത്തരം മയക്കുമരുന്ന് കണ്ടെത്തുമ്ബോള്‍ എക്സൈസിലെ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പിടിച്ചെടുത്ത ലഹരി വസ്തു പരിശോധിക്കേണ്ടതുണ്ട്.

എന്നാല്‍, അതുണ്ടായില്ല. ഇതുമൂലം പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്ത് ഒരു ദിവസം ലോഡ്ജില്‍ തന്നെ താമസിപ്പിക്കേണ്ടി വന്നു. ജില്ലയിലെ മുതിര്‍ന്ന പല എക്സൈസ് ഉദ്യോഗസ്ഥരെയും പൊലീസ് ബന്ധപ്പെട്ടിരുന്നുവെങ്കിലും മറ്റ് അസൗകര്യങ്ങള്‍ കാരണം എല്ലാവരും ഒഴിഞ്ഞുമാറി.

കേസില്‍ പഴുതടച്ച്‌ മഹസര്‍ തയാറാക്കിയെങ്കില്‍ മാത്രമേ കോടതിയില്‍ പ്രതികളുടെ ശിക്ഷ ഉറപ്പാക്കാനാകൂ. ഒടുവില്‍ രാത്രിയോടെ അടൂര്‍ തഹസില്‍ദാറി‍െന്‍റയും ആര്‍.ഡി.ഒ.യുടെയും സഹായം തേടുകയായിരുന്നു. പിന്നീട് അര്‍ധരാത്രിയില്‍ അടൂര്‍ തഹസില്‍ദാര്‍ പ്രദീപ്കുമാര്‍ ലോഡ്ജിലെത്തി പരിശോധന നടത്തിയാണ് മഹസര്‍ തയാറാക്കിയത്. ജില്ലയില്‍ തന്നെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ട നടന്നിട്ട് എക്സൈസ് ഉദ്യോഗസ്ഥര്‍ എത്താതിരുന്നതിന് പിന്നില്‍ ദുരൂഹത ആരോപിക്കുന്നുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട അടൂര്‍ പറക്കോട് ഗോകുലം വീട്ടില്‍ രാഹുല്‍ ആര്‍. (29), കൊല്ലം കുന്നിക്കോട് അസ്മിന മന്‍സില്‍ ഷാഹിന (23), അടൂര്‍ പള്ളിക്കല്‍ പെരിങ്ങനാട് ജലജവിലാസം വീട്ടില്‍ ആര്യന്‍ പി. (21), പന്തളം, കുടശനാട്, പ്രസന്നഭവനം വീട്ടില്‍ വിധു കൃഷ്ണന്‍ (20), കൊടുമണ്‍ കൊച്ചുതണ്ടില്‍ സജിന്‍ (20) എന്നിവരാണ് അറസ്റ്റിലായത്. എല്ലാവരും ഇപ്പോള്‍ കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡിലാണ്.

Leave a Reply

Your email address will not be published. Required fields are marked *