ഷാങ്ഹായ് സഖ്യത്തില്‍ ഇറാന്‍ ഇന്ത്യക്ക് കരുത്താകും

സമര്‍ഖന്ദ്: ഷാങ്ഹായ് സഹകരണ സഖ്യത്തില്‍ (എസ്.സി.ഒ) ചേരാന്‍ ഇറാന്‍ ധാരണപത്രം ഒപ്പിട്ടത് യൂറേഷ്യന്‍ മേഖലയുമായുള്ള ഇന്ത്യയുടെ ബന്ധത്തിന് കൂടുതല്‍ കരുത്തുപകരും.

ചൈനയുടെ ‘ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതി’ക്ക് ബദലായുള്ള കാര്യങ്ങള്‍ പരിഗണിക്കാന്‍ ഇതുവഴി ഇന്ത്യക്ക് സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയും വിദേശമന്ത്രി ഹുസൈന്‍ ആമിര്‍ അബ്ദുല്ലാഹിയാനും സമര്‍ഖന്ദില്‍ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. മാര്‍ച്ചിലാണ് ഇറാനെ എസ്.സി.ഒയില്‍ അംഗമാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയത്. പൂര്‍ണ അംഗം എന്നനിലയില്‍ 2023ല്‍ ഇന്ത്യയില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഇറാന്‍ സംബന്ധിക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദി സമര്‍ഖന്ദില്‍ ഇറാന്‍ പ്രസിഡന്റ് റെയ്സിയുമായി ചര്‍ച്ച നടത്താനിടയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇറാനില്‍ നിന്ന് വിപണിയില്‍ എണ്ണയെത്തുന്നതും ആഗോള ഊര്‍ജസുരക്ഷക്ക് അനുകൂലമാകുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്. എസ്.സി.ഒ ഉച്ചകോടിക്ക് മുമ്ബായി ന്യൂഡല്‍ഹിയും ഇറാനും തമ്മില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടന്നിരുന്നു. അന്താരാഷ്ട്ര വടക്ക്-തെക്ക് ഗതാഗത ഇടനാഴി (ഐ.എന്‍.എസ്.ടി.സി), ഛബഹാര്‍ തുറമുഖ വികസനം തുടങ്ങിയ കാര്യങ്ങളില്‍ ഊന്നിയായിരുന്നു പ്രധാന ചര്‍ച്ച. ഐ.എന്‍.എസ്.ടി.സി ശക്തിപ്പെടുത്താന്‍ റഷ്യയും ഇറാനും അസര്‍ബൈജാനും കരാറിലെത്തുമെന്നും മാധ്യമങ്ങള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *