ഉരുൾ ദുരന്തം: അതിജീവിതര്‍ക്ക് ജീവനോപാധിയായി നൽകിയത് 9.07 കോടി

കൽപറ്റ: മുണ്ടക്കൈ-ചൂരല്‍മല പ്രകൃതി ദുരന്തത്തിലെ അതിജീവിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ജീവനോപാധിയായി ഇതുവരെ വിതരണം ചെയ്തത് 9.07 കോടി രൂപ. ആറ് ഗഡുക്കളായി 10,080 ഗുണഭോക്താക്കള്‍ക്കാണ് സര്‍ക്കാര്‍ ജീവനോപാധി വിഭാഗത്തില്‍ ഇതുവരെ 9,07,20,000 കോടി രൂപ നല്‍കിയത്. 2024 ആഗസ്റ്റ് മാസത്തില്‍ 2221 ഗുണഭോക്താക്കള്‍ക്ക് 1.9 കോടി രൂപ (1,99,89,000) വിതരണം ചെയ്തു. രണ്ട്, മൂന്ന് ഗഡു തുകയായി ഡിസംബറില്‍ 4421 ഗുണഭോക്താക്കള്‍ക്ക് 3.9 കോടി (3,97,89,000) നല്‍കി. 2025 മേയില്‍ നാല്, അഞ്ച് ഗഡു തുകയായി 2292 ഗുണഭോക്താക്കള്‍ക്ക് 2.06 കോടി രൂപ (2,06,28,000) നല്‍കി. ആറാം ഗഡുവായി ഈ മാസം 1146 ഗുണഭോക്താക്കള്‍ക്ക് 1.03 കോടി (1,03,14,000) രൂപയും വിതരണം ചെയ്തു. അപ്രതീക്ഷിത ദുരന്തത്തില്‍ തൊഴിലും ജീവനോപാധിയും നഷ്ടമായവര്‍ക്ക് തുടര്‍ന്നുള്ള ജീവിതത്തിന് ജീവിതോപാധിയായി ഒരു കുടുംബത്തിലെ മുതിര്‍ന്നയാൾക്ക് ദിവസം 300 രൂപ പ്രകാരം മാസം 9,000 രൂപയാണ് നൽകുന്നത്. ദുരന്തത്തിനുമുമ്പ് ഒന്നിലേറെപേർ ചേർന്ന് അധ്വാനിച്ചു വരുമാനം നേടിയിരുന്ന കുടുംബത്തിൽ പരമാവധി രണ്ടുപേർവെച്ച് പ്രതിമാസം 18,000 രൂപ വീതവും നല്‍കിവരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *