ബംഗളൂരുവില്‍ ചിട്ടിക്കമ്പനി നടത്തി മലയാളി ദമ്പതികള്‍ മുങ്ങി

ബംഗളൂരു: ബംഗളൂരുവില്‍ ചിട്ടിക്കമ്പനിനടത്തി മലയാളി ദമ്പതിമാര്‍ മുങ്ങിയെന്ന് പരാതി. ബംഗളൂരു രാമമൂര്‍ത്തി നഗറില്‍ എ ആന്‍ഡ് എ ചിറ്റ് ഫണ്ട് ആന്‍ഡ് ഫൈനാന്‍സ് നടത്തിവന്ന ആലപ്പുഴ രാമങ്കരി സ്വദേശി എ വി ടോമി, ഭാര്യ ഷൈനി ടോമി എന്നിവര്‍ക്കെതിരെയാണ് പേരിലാണ് പരാതി. ഇവരുടെ പേരില്‍ രാമമൂര്‍ത്തി നഗര്‍ പോലിസ് കേസെടുത്തു. ബുധനാഴ്ച മുതല്‍ ഇവരെ കാണാതായെന്നാണ് പരാതി. വീടും വാഹനവും വിറ്റശേഷം മുങ്ങിയതാണെന്നുപറയുന്നു. ഫോണ്‍ സ്വിച്ച് ഓഫാണ്. കമ്പനിയുടെ ഓഫീസില്‍ ഏതാനും ജീവനക്കാരുണ്ടെങ്കിലും അവര്‍ക്ക് ഇവരെപ്പറ്റി വിവരമില്ലെന്ന് പറയുന്നു. തുടര്‍ന്നാണ് നിക്ഷേപകര്‍ പോലിസിനെ സമീപിച്ചത്. രാമമൂര്‍ത്തി നഗര്‍ സ്വദേശിയായ റിട്ട. ജീവനക്കാരനാണ് ആദ്യം പരാതി നല്‍കിയത്. തനിക്കും ഭാര്യക്കും റിട്ടയര്‍മെന്റ് ആനുകൂല്യമായി കിട്ടിയ തുകയും ബന്ധുക്കളോടും സുഹൃത്തുക്കളോടും വാങ്ങിയ തുകയുമുള്‍പ്പെടെ 70 ലക്ഷം രൂപ ചിട്ടിക്കമ്പനിയില്‍ നിക്ഷേപിച്ചതായി പരാതിയില്‍ പറഞ്ഞു. ഈ പണവുമായാണ് ഉടമകള്‍ മുങ്ങിയതെന്ന് ആരോപിച്ചു. കൂടുതല്‍ നിക്ഷേപകര്‍ പോലിസ് സ്റ്റേഷനിലെത്തി. ഞായറാഴ്ച വൈകീട്ടോടെ 265 പേര്‍ പരാതിയുമായെത്തിയെന്ന് ഇതുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. 100 കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയതായി സംശയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *