ബാങ്കുകളില്‍ പണം കുമിഞ്ഞു കൂടിയിട്ടും നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്; നിരക്കുകളില്‍ മാറ്റമില്ല

മുംബൈ: നോട്ട് അസാധുവാക്കലിനു ശേഷമുള്ള ആദ്യ വായ്പാ നയത്തില്‍ റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റംവരുത്തിയില്ല. രാജ്യത്തെ ബാങ്കുകളിലെ നിക്ഷേപം കുമിഞ്ഞു കൂടിയ സാഹചര്യത്തിലും നിരക്കില്‍ മാറ്റം വരുത്താന്‍ ആര്‍ബിഐ തയ്യാറായില്ല. ആര്‍.ബി.ഐ. ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ നേതൃത്വത്തിലുള്ള നയ അവലോകന സമിതി പലിശ നിരക്കുകള്‍ കുറയ്ക്കുമെന്നായിരുന്നു പൊതുവേ വിലയിരുത്തപ്പെട്ടത്. എന്നാല്‍, ഇപ്പോഴത്തെ നില തുടരാനും നിരക്കില്‍ മാറ്റം വരുത്തേണ്ടെന്നും റിസര്‍വ് ബാങ്ക് തീരുമാനിക്കുകയായിരുന്നു.

വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് വായ്പ നല്‍കുമ്‌ബോള്‍ ഈടാക്കുന്ന പലിശയായ റിപോ നിരക്ക് നിലവിലെ 6.25 ശതമാനം തുടരും.
ഇത് ആറു ശതമാനമെങ്കിലുമാക്കി കുറയ്ക്കുമെന്നായിരുന്നു പ്രതീക്ഷ. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതോടെ, ബാങ്കുകളില്‍ വന്‍തോതില്‍ നിക്ഷേപം കുമിഞ്ഞുകൂടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പലിശ നിരക്കുകള്‍ കുറച്ചുകൊണ്ട് വായ്പാ ഡിമാന്‍ഡ് ഉയര്‍ത്താനാകും ആര്‍.ബി.ഐ. ശ്രമിക്കുകയെന്ന പ്രതീക്ഷയായിരുന്നു വിദഗ്ദ്ധര്‍ ഉന്നയിച്ചത്.

പണപ്പെരുപ്പം സുരക്ഷിതമായ നിലയില്‍ നില്‍ക്കുന്നതും വായ്പാ നിരക്ക് കുറയ്ക്കുന്നതിന് അനുകൂല ഘടകമായിരുന്നു. എന്നാല്‍, നോട്ട് നിരോധനം പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് നിരക്ക് കുറയ്‌ക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് റിസര്‍വ് ബാങ്ക് തീരുമാനം കൈകൊണ്ടത്. ക്രൂഡ് ഓയില്‍ വില അടക്കം ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ട് തന്നെയാണ് ഇപ്പോള്‍ നിരക്ക് കുറയ്ക്കാന്‍ ആര്‍ബിഐ തയ്യാറാകാത്തത്.
രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് കുറവു വരുമെന്ന് തന്നെയാണ് നോട്ട ്പിന്‍വലിക്കലിനെ കുറിച്ച് ആര്‍ബിഐ വ്യക്തമാക്കിയിരിക്കുന്നത്. നിലവിലുള്ള 7.6 ശതമാനത്തില്‍ നിന്നും 7.1 ശതമാനമായി കുറയുമെന്നാണ് ഉര്‍ജിത്ത് പട്ടേല്‍ വ്യക്തമാക്കുന്നത്. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിലുള്ള കുറവ് സമസ്ത മേഖലയെയും ബാധിക്കും. കാര്‍ഷിക മേഖലയിലെ അടക്കം നോട്ട് പിന്‍വലിക്കലിനെ ബാധിക്കും. കറന്‍സി പ്രതിസന്ധി മൂലം സാധാരണക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുമെന്നും ഉര്‍ജിത്ത് പട്ടേല്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *