കാല്‍വഴുതി പുഴയില്‍വീണ് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു

മാനന്തവാടി: പുഴയിലേക്ക് കാല്‍വഴുതിവീണ ബന്ധുക്കളായ രണ്ടുവിദ്യാര്‍ഥികള്‍ മരിച്ചു. പനമരം ക്രസന്റ് പബ്ലിക് സ്‌കൂളിലെ ഏഴാംക്‌ളാസ് വിദ്യാര്‍ഥിനി ദില്‍ഷാന ഫാത്തിമ (ദിലു13), പനമരം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി ജസീം (13) എന്നിവരാണ് മരിച്ചത്.

ഇവര്‍ക്കൊപ്പം പുഴയില്‍ വീണ ഫാത്തിമ രക്ഷപ്പെട്ടു. പനമരം കൈതക്കലിലെ താഴെപുനത്തില്‍ സത്താറിന്റെയും റസീനയുടെയും മകളാണ് മരിച്ച ദില്‍ഷാന. സത്താറിന്റെ സഹോദരന്‍ ബര്‍മ ഷംസുദ്ദീന്റെയും ജുബൈരിയയുടെയും മകനാണ് ജസീം. സത്താറിന്റെ മറ്റൊരു സഹോദരന്‍ നൂര്‍ദീന്റെ മകളാണ് രക്ഷപ്പെട്ട ഫാത്തിമ.

ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെ മാതോത്തുപൊയില്‍ ചെക്ഡാമിനു സമീപത്തായിരുന്നു അപകടം.
ഗള്‍ഫില്‍നിന്നെത്തിയ പിതാവിന്റെ സഹോദരന്‍ സത്താറിന്റെ വീട്ടിലെത്തിയതായിരുന്നു ജസീമും ഫാത്തിമയും. പുഴ കാണാനിറങ്ങിയ ഇവര്‍ മാതോത്ത് പൊയില്‍ കടവിലെ പാറയില്‍നിന്ന് ഫോട്ടോയെടുക്കുന്നതിനിടയില്‍ കാല്‍വഴുതി വീഴുകയായിരുന്നു.

ഫാത്തിമയെ ഉടന്‍തന്നെ രക്ഷപ്പെടുത്തി. ദില്‍ഷാനയെ മാനന്തവാടിയിലെ ജില്ലാ ആസ്പത്രിയിലും ജസീമിനെ കല്പറ്റയിലെ സ്വകാര്യാസ്പത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷഹില, ആദില, ഹിഷാം എന്നിവര്‍ ജസീമിന്റെ സഹോദരങ്ങളാണ്. ദില്‍ഷാനയുടെ സഹോദരി മാസിയ.

Leave a Reply

Your email address will not be published. Required fields are marked *