സത്യപ്രതിജ്ഞ ശനിയാഴ്ച

തിരുവനന്തപുരം: എ.കെ ശശീന്ദ്രന് പകരം തോമസ് ചാണ്ടി എന്‍.സി.പിയുടെ മന്ത്രിയാകും. ഫോണ്‍വിളി വിവാദത്തില്‍ കുടുങ്ങി എ.കെ ശശീന്ദ്രന്‍ രാജിവെച്ച സാഹചര്യത്തിലാണ് കുട്ടനാട് എം.എല്‍.എ ആയിരുന്ന തോമസ് ചാണ്ടിക്ക് നറുക്ക് വീണത്.

മന്ത്രി സ്ഥാനത്തേക്ക് തിരികെ വരുന്നതില്‍ നിന്നും എ.കെ ശശീന്ദ്രന്‍ പിന്മാറിയതിനെ തുടര്‍ന്നാണ് ചാണ്ടിയെ പരിഗണിച്ചത്. എന്‍.സി.പി നേതൃത്വവും എല്‍.ഡി.എഫ് നേതാക്കളും തമ്മില്‍ വെള്ളിയാഴ്ച രാവിലെ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇത് മൂന്നാം തവണയാണ് തോമസ് ചാണ്ടി മന്ത്രിയാകുന്നത്.

ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് രാദ്ഭവനില്‍ വെച്ച് തോമസ് ചാണ്ടി ഗതാഗത മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ശശീന്ദ്രന്‍ ഉള്‍പ്പട്ട വിവാദത്തില്‍ ചാനല്‍ മേധാവി ഖേദം പ്രകടിപ്പിച്ചതോടെ ശശീന്ദ്രന് വീണ്ടും മന്ത്രി സാധ്യത തെളിയുന്നുവെന്ന സൂചനയായിരുന്നു വെള്ളിയാഴ്ച രാവിലെയുണ്ടായിരുന്നത്. എന്നാല്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി രാവിലെ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തുവന്ന തോമസ് ചാണ്ടി താന്‍ മന്ത്രിയാകുമെന്ന് 100 ശതമാനം ഉറപ്പാണെന്ന് പറഞ്ഞു.

ഈ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പായി എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെടുന്ന കത്തും കൈമാറിയിരുന്നു. പിണറായി മന്ത്രിസഭാ രൂപവത്കരണ സമയത്ത് മന്ത്രിസ്ഥാനത്തിന് വേണ്ടി തോമസ് ചാണ്ടി അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും തര്‍ക്കത്തിനൊടുവില്‍ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം എ.കെ ശശീന്ദ്രന് അനുകൂലമായതോടെയാണ് ശശീന്ദ്രന് നറുക്ക് വീണത്.

Leave a Reply

Your email address will not be published. Required fields are marked *