മുസ്ലീം ലീഗ് എം എല്‍ എ ക്കെതിരെ കെ സുരേന്ദ്രന്റെ പരേതന്‍ കോടതിയില്‍

കൊച്ചി: മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പില്‍ പരേതനായ വ്യക്തി വോട്ട് രേഖപ്പെടുത്തിയെന്ന ബിജെപി നേതാവ് കെ സുരേന്ദ്രന്റെ വാദത്തിന് തിരിച്ചടി. സുരേന്ദ്രന്‍ പരേതനായെന്ന് വാദിച്ച ഹമീദ് കുഞ്ഞ് ഇന്നലെ ഹൈക്കോടതിയില്‍ നേരിട്ടെത്തി മൊഴി നല്‍കി.

ബാക്രബേല്‍ സ്വദേശി എഴുപതുകാരനായ ഹമീദ് കുഞ്ഞ് ഇന്നലെ ഹൈക്കോടതിയില്‍ നേരിട്ടെത്തിയാണ് മൊഴി നല്‍കിയത്. താന്‍ തന്നെയാണ് മഞ്ചേശ്വരം നിയമസഭ തെരഞ്ഞെടുപ്പില്‍ തന്റെ വോട്ട് രേഖപ്പെടുത്തിയതെന്നും താന്‍ ജീവിച്ചിരിക്കുന്നുണ്ടെന്നും ഹമീദ് കുഞ്ഞ് ജസ്റ്റിസ് കെ രാമകൃഷ്ണന്‍ മുന്‍പാകെ മൊഴി നല്‍കി.

മഞ്ചേശ്വരം എംഎല്‍എ പിബി അബ്ദു റസാഖിന്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്താണ് കെ സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്. ജീവിച്ചിരിപ്പില്ലാത്തവരും വിദേശത്തുള്ളവരുമായ വ്യക്തികളുടെ പേരില്‍ എതിര്‍ സ്ഥാനാത്ഥി മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യിച്ചുവെന്നാണ് സുരേന്ദ്രന്റെ വാദം. ഇത്തരത്തില്‍ സുരേന്ദ്രന്‍ മരിച്ചതായി ആരോപിച്ചവരില്‍ ഒരാളാണ് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരായ ഹമീദ് കുഞ്ഞ്.

നേരത്തെ ഹമീദ് കുഞ്ഞ് മരിച്ചെന്നും ഇയാളുടെ പേരില്‍ എതിര്‍സ്ഥാനാര്‍ത്ഥി വോട്ട് ചെയ്യിച്ചെന്നുമായിരുന്നു സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ ഹമീദ് കുഞ്ഞ് ജീവിച്ചിരിപ്പുണ്ടെന്ന് എംഎല്‍എ അബ്ദുള്‍ റസാഖ് കോടതിയെ ബോധിപ്പിച്ചു. തുടര്‍ന്ന് ഹമീദ് കുഞ്ഞിന് സമന്‍സ് അയക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

കേസില്‍ ഇതുവരെ 10 പേരെ ജസ്റ്റിസ് കെ രാമകൃഷ്ണന്‍ മുമ്പാകെ വിസ്തരിച്ചു. സാക്ഷി വിസ്താരം ഇന്നും തുടരും. ഇതില്‍ 7 പേര്‍ വിദേശത്തായിരുന്നുവെന്ന ആരോപണം ഇവര്‍ നിഷേധിച്ചു. പ്രായാധിക്യം മൂലം ബുദ്ധമുട്ട് അനുഭവിക്കുന്ന തന്നെ കോടതിയിലെത്തിച്ചതില്‍ ഹമീദ് കുഞ്ഞ് പരാതിയും ബോധിപ്പിച്ചു. അനാവശ്യമായി ബുദ്ധിമുട്ടിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തതിന്റെ പേരില്‍ സുരേന്ദ്രന്റെ പേരില്‍ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്യുമെന്ന് ഹമീദ് കുഞ്ഞിന്റെ ബന്ധുക്കള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *