കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഏഴാം ശമ്ബള കമ്മീഷന്‍ ശുപാര്‍ശകള്‍ അപാകതകള്‍ പരിഹരിച്ച് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്‍മെന്റ് , എംപ്ലോയീസ് ആന്‍ഡ് വര്‍ക്കേഴ്‌സ്, ആള്‍ ഇന്ത്യ ഡിഫെന്‍സ് എംപ്ലോയീസ് ഫെഡറേഷന്‍ , സെന്‍ട്രല്‍ ഗവണ്‍മെന്റ് എംപ്ലോയീസ് പെന്‍ഷനേഴ് സ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ 22നു രാജ്യവ്യാപകമായി 39 ലക്ഷത്തോളം വരുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ മനുഷ്യചങ്ങല തീര്‍ക്കും.

എറണാകുളത്ത് വൈകിട്ട് അഞ്ച് മണിക്ക് സൗത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് മനുഷ്യചങ്ങല തീര്‍ക്കും. പ്രൊഫ. സാനുമാസ്റ്റര്‍, എം.എം.ലോറന്‍സ്, കെ.ചന്ദ്രന്‍പിള്ള എന്നിവരടക്കം സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചങ്ങലയില്‍ അണിനിരക്കും. തുടര്‍ന്ന് പ്രതീകാത്മകമായി ബഹുരാഷ്ട്ര കുത്തകകളുടെ കോലം കത്തിക്കും.

കഴിഞ്ഞ വര്‍ഷം ജൂലൈ 11 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നു അറിയിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗിനു നോട്ടീസ് നല്‍കിയിരുന്നു. ഈ കത്തിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ 30നു ചര്‍ച്ചയ്ക്ക് തയ്യാറാകുകയും ഇതിന്റെ ഭാഗമായി രാജ് നാഥ് സിംഗിന്റെ നേതൃത്വത്തില്‍ നാല് പേരടങ്ങുന്ന ഉപസമിതി യൂണിയന്‍ നേതാക്കളുമായി ചര്‍ച്ചയും നടത്തി.

തുടര്‍ന്നു വിവിധ കമ്മിറ്റികളെ നിയമിച്ച് പരാതികള്‍ പഠിച്ചു നാല് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും ഉറപ്പ് നല്‍കിയിരുന്നു .എന്നാല്‍ ഒരുവര്‍ഷം പൂര്‍ത്തിയാകാറായിട്ടും ഇതുവരെ ഒരു കമ്മിറ്റിയും റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ മാര്‍ച്ചില്‍ കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ സൂചനാ സമരം നടത്തിയിരുന്നു.

പക്ഷേ, ഇനിയും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നു സമരസമിതി നേതാക്കള്‍ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്. ഇതിനുപുറമെ കേന്ദ്രസര്‍ക്കാര്‍ അതീവ ജാഗ്രതപാലിക്കേണ്ട രാജ്യരക്ഷ സംബന്ധിച്ച കാര്യങ്ങളിലും കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കാന്‍ ശ്രമിക്കുകയാണെന്നും സമര സമിതി നേതാക്കള്‍ കുറ്റപ്പെടുത്തി.

രാജ്യത്തിന്റെ സൈനിക ആവശ്യങ്ങള്‍ക്കുള്ള ആയുധങ്ങളും മറ്റും നിര്‍മ്മിക്കുന്ന ഓര്‍ഡിനന്‍സ് ഫാക്ടറികള്‍ അടച്ചു പൂട്ടാനുള്ള ശ്രമത്തിലാണ്. ട്രിച്ചി, ഇച്ചാപൂര്‍, കാണ്‍പൂര്‍ ,കോര്‍വെ എന്നിവടങ്ങളിലെ ഓര്‍ഡിന്‍സ് ഫാക്ടറികളാണ് അടച്ചുപൂട്ടി കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കാനുള്ള ശ്രമം നടത്തുന്നത്. ഇതിനെതിരെ ജൂലൈ മൂന്നു മുതല്‍ ഡെല്‍ഹിയില്‍ റിലേ നിരാഹാരം ആരംഭിക്കും.

ഇതിനു മുന്നോടിയായി ഈ മാസം 12 മുതല്‍ ഒരാഴ്ചയോളം അഖിലേന്ത്യാ വ്യാപകമായി ബാഡ് ജ് ധരിക്കലും നാല് ലക്ഷത്തോളം വരുന്ന ജീവനക്കാരുടെ ഒപ്പ് ശേഖരണവും നടത്തിയതായും സമരസമിതി നേതാക്കള്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ ആള്‍ ഇന്ത്യ ഡിഫെന്‍സ് എംപ്ലോയീസ് ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് കെ.ബാലകൃഷ് ണന്‍, സെക്രട്ടറി ഒ.സി.ജോയി, ജില്ലാ ചെയര്‍മാന്‍ ജോസി കെ യു ചിറപ്പുറം എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *