പൊതുവിദ്യാഭ്യാസ സംരക്ഷണം; അധ്യാപകര്‍ പരിശീലനത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളണം: മന്ത്രി സി.രവീന്ദ്രനാഥ്

പത്തനംതിട്ട: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ വിജയത്തിനായി പരിശീലനങ്ങളുടെ പ്രാധാന്യം അധ്യാപകര്‍ ഉള്‍ക്കൊള്ളണമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. അടൂര്‍ വയല ഗവ.എല്‍.പി സ്‌കൂളിന് കേരള പോലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി നിര്‍മിച്ച് നല്‍കിയ സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം വയലയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതുകൊണ്ടുമാത്രം പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണം വര്‍ധിക്കില്ല. അക്കാദമിക നിലവാരം ഉയര്‍ത്താന്‍ അധ്യാപകരുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ കൂടി ഉണ്ടാകണം.

സിലബസ് പ്രകാരം കുട്ടികള്‍ ആര്‍ജിച്ചിരിക്കേണ്ട ശേഷികള്‍ ക്ലാസിലെ എല്ലാ കുട്ടികളും ആര്‍ജിക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ അധ്യാപകര്‍ക്ക് കഴിയണം. വിദ്യാഭ്യാസത്തിന്റെ രീതികള്‍ ഏറെ മാറിക്കഴിഞ്ഞു. ഈ മാറ്റം ഉള്‍ക്കൊണ്ട് കുട്ടികളെ പഠിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ അധ്യാപക പരിശീലനത്തിന് മുന്‍ഗണന നല്‍കുന്നത്. വിവരസാങ്കേതിക വിദ്യയും മറ്റ് ആധുനിക സങ്കേതങ്ങളും പഠനരീതികളില്‍ ഉള്‍പ്പെടുത്താന്‍ അധ്യാപകരെ പ്രാപ്തരാക്കുന്ന രീതിയിലാണ് പരിശീലനങ്ങള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

ഇപാഠപുസ്തങ്ങള്‍ ഉള്‍പ്പടെ സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ വരാനിരിക്കുന്ന സമഗ്രമായ മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നതിനുള്ള ശേഷി പരിശീലനത്തിലൂടെ അധ്യാപകര്‍ക്ക് ലഭിക്കും.

കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടികളാണ് സര്‍ക്കാര്‍ കൈക്കൊണ്ടുവരുന്നത്. ഇതിന്റെ ഭാഗമായാണ് 140 നിയമസഭാ മണ്ഡലങ്ങളിലെ ഓരോ സ്‌കൂളുകളെ വീതം ഹൈടെക് ആക്കുന്നതിന് തീരുമാനിച്ചതും അഞ്ച് കോടി രൂപ വീതം അനുവദിച്ചതും. സംസ്ഥാനത്തെ ആയിരം സ്‌കൂളുകളെ ഹൈടെക് ആക്കുന്നതിനുള്ള നടപടികളും ത്വരിതഗതിയില്‍ പുരോഗമിക്കുന്നു. ആദ്യഘട്ടത്തില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളെയും ഹൈസ്‌കൂളുകളെയുമാണ് ഹൈടെക് ആക്കുന്നതിനുള്ള നടപടികള്‍ നടന്നുവരുന്നത്.

വരുംവര്‍ഷങ്ങളില്‍ യു.പി, എല്‍.പി സ്‌കൂളുകളെകൂടി പൂര്‍ണമായും ഹൈടെക് ആക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകും.

ചില സ്ഥലങ്ങളില്‍ എം.എല്‍.എമാരുടെ പ്രാദേശിക വികസന പദ്ധതിയില്‍പ്പെടുത്തിയും പ്രാദേശിക സര്‍ക്കാരുകളും സന്നദ്ധ സംഘടനകളും സ്‌കൂള്‍ പി.ടി.എകളും മുന്‍കൈയെടുത്തും എല്‍.പി സ്‌കൂളുകളെയും യു.പി സ്‌കൂളുകളെയും ഹൈടെക് ആക്കിയിട്ടുണ്ട്. ഇത് നല്ലൊരു മാതൃകയാണ്. ബഹുജന പങ്കാളിത്തത്തോടെ പൊതുവിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങളും അക്കാദമിക നിലവാരവും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ഇത് വളരെ മുതല്‍ക്കൂട്ടാകുമെന്നും മന്ത്രി പറഞ്ഞു.അടൂര്‍ വയല ഗവ.എല്‍.പി സ്‌കൂളിന് ഒരു സ്മാര്‍ട്ട് ക്ലാസ്‌റൂം നിര്‍മിച്ച് നല്‍കി കേരള പോലീസ് അസോസിയേഷന്‍ ഒരു വലിയ സന്ദേശമാണ് നല്‍കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ഒരു സ്‌കൂളിനെ ആധുനികവത്ക്കരിക്കുമ്പോള്‍ പുതിയ തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ പങ്കാളികളാകുക എന്ന മഹത്തായ കര്‍മമാണ് ചെയ്യുന്നത്. വികസനത്തിന്റെ അടിസ്ഥാനം വിദ്യാഭ്യാസമാണ്.

ഈ പ്രക്രിയയില്‍ പങ്കാളികളാകുമ്പോഴാണ് സമൂഹത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റാന്‍ കഴിയുന്നതെന്നും മന്ത്രി പറഞ്ഞു. ശ്രമദാനത്തിലൂടെ അടൂര്‍ വയല ഗവ.എല്‍.പി സ്‌കൂള്‍ കെട്ടിടം പെയിന്റ് ചെയ്ത് നല്‍കിയ കേരള പോലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നടപടി ശ്ലാഘനീയമാണ്. സമൂഹത്തില്‍ സ്വസ്ഥത കൈവരാന്‍ മതനിരപേക്ഷത ഉണ്ടാവണം. മതനിരപേക്ഷതയുടെ സന്ദേശങ്ങള്‍ വരുംതലമുറകളില്‍ എത്തിക്കുന്നതിന് പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കപ്പെടണ്ടത് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.

ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഏറത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന വിജയകുമാര്‍, വൈസ് പ്രസിഡന്റ് ടി.ഡി സജി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ വത്സമ്മ സുകുമാരന്‍, കെ.എ.പി മൂന്നാം ബറ്റാലിയന്‍ ഡെപ്യുട്ടി കമാണ്ടന്റ് കെ.ടി ചാക്കോ, കേരള പോലീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി.ലാലു, സെക്രട്ടറി വി.സഞ്ജു കൃഷ്ണന്‍, എ.ഇ.ഒ സുമാദേവിയമ്മ, വാര്‍ഡ് അംഗങ്ങളായ സുജാ സാബു, ഷൈലജ റെജി, എസ്.വിനോദ്, ഹെഡ്മിസ്ട്രസ് കെ.എം.

അനില, പി.ടി.എ പ്രസിഡന്റ് ഷൈനി അജയന്‍, കെ.എന്‍ ശ്രീകുമാര്‍, വി.ചന്തു, സി.ആര്‍ ബിജു, പി.വി ചിദംബരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്‌കൂളിലെ സ്‌റ്റോര്‍ റൂം നവീകരിച്ചാണ് സ്മാര്‍ട്ട് ക്ലാസ് റൂം തയാറാക്കിയത്. ടൈല്‍ പണികള്‍, സ്‌കൂള്‍ കെട്ടിടത്തിന്റെയും സ്മാര്‍ട്ട് ക്ലാസ് റൂമിന്റെയും പെയിന്റിംഗ് തുടങ്ങിയ പണികള്‍ ശ്രമദാനമായി പോലീസ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ തന്നെ ഏറ്റെടുത്ത് നടത്തുകയായിരുന്നു.

നവീകരിച്ച സ്മാര്‍ട്ട് ക്ലാസ് റൂമില്‍ എയര്‍ കണ്ടീഷന്‍, ആധുനിക രീതിയിലുള്ള ഇരിപ്പിടങ്ങള്‍, കമ്പ്യൂട്ടര്‍, എല്‍.സി.ഡി പ്രൊജക്ടര്‍, പ്രിന്റര്‍, ഇന്റര്‍നെറ്റ് സൗകര്യം ഉള്‍പ്പടെയുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. 2.17 ലക്ഷം രൂപയാണ് സ്മാര്‍ട്ട് ക്ലാസ് റൂം തയാറാക്കുന്നതിന് ചെലവഴിച്ചത്.

കേരള പോലീസ് അസോസിയേഷന്റെ സമ്മേളന ചെലവുകള്‍ വെട്ടിച്ചുരുക്കിയും അംഗങ്ങളില്‍ നിന്ന് സംഭാവനയായി ലഭിച്ച തുകയും ഉപയോഗിച്ചാണ് മാതൃകാപരമായ ഈ പ്രവര്‍ത്തനം നടത്തിയത്. കേരള പോലീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി.ലാലു, സെക്രട്ടറി വി.സഞ്ജു കൃഷ്ണന്‍, ട്രഷറര്‍ വി.ചന്തു എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ കമ്മിറ്റി അംഗങ്ങളും മറ്റു പ്രവര്‍ത്തകരും ചേര്‍ന്നാണ് മഹത്തായ ഈ സംരംഭം വിജയിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *