മഅ്ദനിക്ക് പണം നല്‍കി സഹായിക്കാന്‍ ലീഗൊരുങ്ങി, മഅ്ദനി നിരസിച്ചു

തിരുവനന്തപുരം:  പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ കേരളയാത്രയുടെ ചെലവുകള്‍ വഹിക്കാന്‍ മുസ്‌ലിം ലീഗ്. എന്നാല്‍ മഅ്ദനി അത് നിരാകരിച്ചതായി അറിയുന്നു. ഏതെങ്കിലും പാര്‍ട്ടിയുടെയോ വ്യക്തികളുടെയോ സാമ്പത്തിക സൗജന്യത്തില്‍ തനിക്ക് ജന്മ നാട്ടില്‍ വന്നു പോകേണ്ടെന്നും നീതി നിഷേധത്തിനെതിരെ കൂടെ നിന്നാല്‍ സന്തോഷമുണ്ടെന്നും മഅ്ദനി അറിയിച്ചതായാണു വിവരം.

മഅ്ദനിയുടെ കേരള യാത്രയില്‍ സുരക്ഷയ്ക്കായി കൂടെ വരുന്ന കര്‍ണാടക പോലീസ് ഉദ്യോഗസ്ഥരുടെ ചെലവിലേക്കുള്‍പ്പെടെ 15 ലക്ഷത്തോളം രൂപ നല്‍കണമെന്ന കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യം വിവാദമായതിനു പിന്നാലെയാണ് ലീഗ് നേതൃത്വം പിഡിപി നേതൃത്വത്തെ സമീപിച്ചത്. അത് അവര്‍ മഅ്ദനിയെ അറിയിച്ചപ്പോഴായിരുന്നു മഅ്ദനിയുടെ പ്രതികരണം. അതേ സമയം, കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിഷേധാത്മക നിലപാട് തിരുത്തിക്കാന്‍ അവരുടെ ഘടകകക്ഷിയായ ലീഗ് തയ്യാറാകുമോ എന്ന് വ്യക്തമായിട്ടില്ല. ലീഗ് നേതൃത്വം മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ബന്ധപ്പെട്ട് നിലപാട് തിരുത്തിക്കണമെന്ന് സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ ആവശ്യമുയരുന്നുണ്ട്.

മഅ്ദനിക്ക് പണംകൊടുത്ത് സഹായിക്കാന്‍ ലീഗ് തയ്യാറായതിനു പിന്നിലെ രാഷ്ട്രീയ ലക്ഷ്യത്തെക്കുറിച്ച് സംശയമുള്ളതിനാലാണ് മഅ്ദനി നിരസിച്ചതെന്നാണ് സൂചന. മഅ്ദനിക്ക് കേരളത്തിലെത്താനുള്ള പണം നല്‍കി സഹായിച്ചതു പോലും ലീഗാണെന്ന് പിന്നീട് ഏതെങ്കിലും ഘട്ടത്തില്‍ അവര്‍ പറയാനുള്ള സാധ്യതയും ഇടതുപക്ഷവുമായി അടുത്തു നില്‍ക്കുന്ന പിഡിപിയുടെയും മഅ്ദനിയുടെയും ലീഗ് വിരുദ്ധ നിലപാടുകള്‍ മയപ്പെടുത്തുന്നതിന് അതുപയോഗിക്കാനുമുള്ള സാധ്യതയേക്കുറിച്ച് മഅ്ദനി സഹപ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്‌തെന്നാണ് സൂചന.

കര്‍ണാടക സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള നീതി നിഷേധം ജനശ്രദ്ധയില്‍ കൊണ്ടുവരാനാണ് വന്‍ തുക സുരക്ഷാ ചെലവിലേക്കായി ചോദിച്ച പ്രശ്‌നം മഅ്ദനിയും പിഡിപിയും ചര്‍ച്ചയാക്കിയതത്രേ. അല്ലെങ്കില്‍ കേരളത്തിലെ പിഡിപി പ്രവര്‍ത്തകര്‍ ഒരു ദിവസം കേരളമാകെ ബക്കറ്റ് പിരിവ് നടത്തിയാല്‍ ആവശ്യമുള്ള പണം സമാഹരിക്കാനാകും എന്നാണ് മഅ്ദനിയുടെ നിലപാട്. അതു വേണ്ടെന്നു വച്ച് കേരള സര്‍ക്കാരിനെയും സുപ്രീംകോടതിയെയും സമീപിക്കുന്നതിലൂടെ, താന്‍ നേരിടുന്ന നീതി നിഷേധം ചര്‍ച്ചയാക്കാനാണ് മഅ്ദനി ശ്രമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *