നോട്ട് അസാധുവാക്കിയത് വന്‍ വിജയം

ദില്ലി: രാജ്യത്ത് അസാധുവാക്കപ്പെട്ട നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തിയെന്ന റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ നോട്ട് നിരോധനം വന്‍ വിജയമാണെന്ന അവകാശവാദവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കള്ളപ്പണം കണ്ടുകെട്ടുകമാത്രമായിരുന്നില്ല നോട്ട് അസാധുവാക്കലില്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് അസാധുവാക്കല്‍ നടപടി സാമ്ബത്തിക മേഖലയില്‍ അനുകൂല പ്രതിഫലനമാണ് ഉണ്ടാക്കിയത്. നോട്ടിന്റെ ഉപയോഗത്തില്‍ 17 ശതമാനത്തിന്റെ കുറവ് വന്നിട്ടുണ്ടെന്ന് ആര്‍ബിഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൂടുതല്‍ കറന്‍സി നോട്ടുകള്‍ ഉണ്ടായിരുന്ന സാമ്ബത്തിക മേഖലയായ ഇന്ത്യയ്ക്ക് ഈ സാഹചര്യം മാറേണ്ടത് അത്യന്താപേക്ഷിതമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് നികുതിദായകരുടെ എണ്ണവും കൂടി. തെരഞ്ഞെടുപ്പുകളില്‍ ഉള്‍പ്പെടെ കള്ളപ്പണത്തിന്റെ ഉപയോഗം തടയുമെന്നും മന്ത്രി വ്യക്തമാക്കി. 15.44 ലക്ഷം കോടി നോട്ടുകളാണ് ഇക്കഴിഞ്ഞ നവംബര്‍ എട്ടിന് സര്‍ക്കാര്‍ നിരോധിച്ചത്. ഇതില്‍ 15.28 ലക്ഷം കോടി നോട്ടുകളും തിരിച്ചെത്തിയതായി ആര്‍ബിഐ പറയുന്നു. അസാധുവാക്കപ്പെട്ട ആയിരത്തിന്റെ 8.9 കോടി നോട്ടുകള്‍ ഇനിയും തിരിച്ചെത്തിയിട്ടില്ല.

അതേസമയം, നോട്ടുനിരോധനം വന്‍ പരാജയമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം പ്രസ്താവിച്ചു. രാജ്യത്തിന് നാണക്കേടായിപ്പോയി നോട്ട് നിരോധനം. കള്ളപ്പണം വെളുപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തന്ത്രമായിരുന്നോ നോട്ട് അസാധുവാക്കല്‍ നടപടിയെന്നും അദ്ദേഹം ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *