62-ാം വയസ്സില്‍ അമ്മയായി; രണ്ടു വയസ്സു കഴിഞ്ഞപ്പോള്‍ മകന്‍ നഷ്ടമായി; അവഗണനയുടെ ലോകത്തുനിന്ന് ഭവാനി ടീച്ചറും മറഞ്ഞു

കല്‍പ്പറ്റ: കൃത്രിമ ഗര്‍ഭധാരണത്തിലൂടെ അറുപത്തിരണ്ടാം വയസ്സില്‍ അമ്മയായി വാര്‍ത്തകളില്‍ ഇടംപിടിച്ച ഭവാനി ടീച്ചര്‍ (75) അന്തരിച്ചു. കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. മൂവാറ്റുപുഴ സ്വദേശിനിയാണ്.

മാസങ്ങള്‍ക്ക് മുന്‍പ് മൂവാറ്റുപുഴയില്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ സംസാരിച്ചു നില്‍ക്കുന്നതിനിടെ ഭവാനി ടീച്ചര്‍ കുഴഞ്ഞുവീണിരുന്നു. ഹൃദയത്തിനും തലച്ചോറിനും തകരാര്‍ ഉണ്ടായിരുന്ന ഭവാനി ടീച്ചര്‍ക്ക് പ്രമേഹവും കൂടിയതോടെ ആരോഗ്യനില വഷളാവുകയായിരുന്നു.

വാര്‍ദ്ധക്യത്തില്‍ ടെസ്റ്റ് ട്യൂബ് ശിശുവിന് ജന്മം നല്‍കിയ ഭവാനി ടീച്ചര്‍ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഈ സന്തോഷം ഏറെനാള്‍ നീണ്ടുനിന്നില്ല. രണ്ടു വയസ്സുള്ളപ്പോള്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണ് മകന്‍ കണ്ണന്‍ വേര്‍പിരിഞ്ഞു. ഇതോടെ തീര്‍ത്തും ഒറ്റപ്പെട്ടുപോയ ഭവാനിടീച്ചര്‍ അതില്‍ നിന്നും മോചനം നേടാന്‍ അധ്യാപനത്തിലേക്ക് തിരിയുകയായിരുന്നു.

വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഗണിത വിഷയത്തിലാണ് ടീച്ചര്‍ €ാസ് എടുത്തിരുന്നത്. കുട്ടികളുമായി പുതിയ ലോകത്ത് ആശ്വാസം കണ്ടെത്തുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായി ആശുപത്രി കിടക്കയിലായത്. വയോജന വേദിയുടെ നേതൃത്വത്തിലായിരുന്നു ചികിത്സാ ചെലവുകളും മറ്റും വഹിച്ചിരുന്നത്.

ടീച്ചറുടെ ദയനീയാവസ്ഥ മൂവാറ്റുപുഴയിലെ ബന്ധുക്കളെ അറിയിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയിരുന്നില്ല. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കുഞ്ഞുണ്ടാകില്ലെന്ന് തിരിച്ചറിഞ്ഞതോടെ ഭവാനി ടീച്ചര്‍ക്ക് കുടുംബത്തില്‍ നിന്ന് തികഞ്ഞ അവഗണനയാണ് നേരിട്ടിരുന്നത്. ആദ്യ ഭര്‍ത്താവ് അവരെ ഉപേക്ഷിച്ചുപോയി. രണ്ടാമത് വിവാഹം കഴിച്ചുവെങ്കിലും കുഞ്ഞുണ്ടാകാതെ വന്നതോടെ ഭവാനി ടീച്ചര്‍ തന്നെ ഇടപെട്ട് ഭര്‍ത്താവിനെ വേറെ വിവാഹം കഴിപ്പിച്ചു. അവര്‍ക്ക് ഗര്‍ഭകാല ശുശ്രൂഷയും നടത്തി. എന്നാല്‍ കുഞ്ഞുണ്ടായപ്പോള്‍ ഇവരുടെ ഭാഗത്തുനിന്നുണ്ടായ തിരസ്‌കരണമാണ് 62ാം വയസ്സില്‍ കേരളത്തിലെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശുവിന്റെ അമ്മയാകാന്‍ ഭവാനി ടീച്ചറെ പ്രേരിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *