കോണ്‍ഗ്രസിനെ ധാര്‍ഷ്ട്യം ബാധിച്ചു

ബെര്‍ക്കെലി: 2012ല്‍ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കാതെയെത്തിയ ധാര്‍ഷ്ട്യമാണ് എല്ലാം നശിച്ച് പാര്‍ട്ടിയെ അധികാരത്തില്‍ നിന്ന് അകറ്റിയതെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. കാലിഫോര്‍ണിയയിലെ ബെര്‍ക്കെലി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുമ്‌ബോഴായിരുന്നു രാഹുലിന്റെ സ്വയംവിമര്‍ശനം.

ഇന്ത്യയില്‍ പത്ത് വര്‍ഷം അധികാരത്തില്‍ ഇരുന്ന ഏത് പാര്‍ട്ടിയിലും പ്രശ്‌നങ്ങള്‍ ഉണ്ടാവാം. അത് സ്വാഭാവികമാണ്. 2004ല്‍ കോണ്‍ഗ്രസ് മുന്നോട്ട് വച്ച കാഴ്ചപ്പാട് 10 വര്‍ഷത്തേക്കുള്ളതായിരുന്നു. എന്നാല്‍ 201011 ആയപ്പോള്‍ തന്നെ ആ കാഴ്ചപ്പാട് വേണ്ടവിധം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല രാഹുല്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒന്നര വര്‍ഷം മാത്രം ബാക്കി നില്‍ക്കെയാണ് രാഹുലിന്റെ സുപ്രധാന വിലയിരുത്തല്‍.

ചര്‍ച്ചകളിലൂടെയാണ് കാഴ്ചപ്പാടുകള്‍ ഉരുത്തിരിയുന്നത്. എന്നാല്‍, 2012ല്‍ ചില ധാര്‍ഷ്ട്യം പാര്‍ട്ടിയ്ക്കുള്ളിലേക്ക് നുഴഞ്ഞു കയറി. പിന്നീട് ചര്‍ച്ചകളൊന്നും ഉണ്ടായില്ല. അതിന്റെ പരിണിതഫലം തിരഞ്ഞെടുപ്പില്‍ ഉണ്ടായെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയെ മുന്നോട്ട് നയിക്കുന്നതിന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുനര്‍നിര്‍മാണം കൂടിയേ തീരു. ബി.ജെ.പി സര്‍ക്കാര്‍ യു.പി.എയുടെ രൂപരേഖയാണ് ഇപ്പോള്‍ കടമെടുത്തിരിക്കുന്നത്. എന്നാലത് ഇനി പ്രവര്‍ത്തിക്കില്ല. നിര്‍ജീവമായ ഒരു രൂപരേഖ എങ്ങനെയാണ് പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം ചോദിച്ചു.

കോണ്‍ഗ്രസില്‍ തലമുറ മാറ്റത്തിനും സമയമായെന്ന് രാഹുല്‍ സൂചന നല്‍കി. അത് സുഗമമായി നടക്കാന്‍ മുതിര്‍ന്ന നേതാക്കളും യുവാക്കളും ശ്രമിക്കണം. എല്ലാ മുതിര്‍ന്ന നേതാക്കളെയും മാറ്റി നിറുത്താനാവില്ല. എന്നാല്‍, യുവാക്കള്‍ വേണ്ടവിധം മുന്നോട്ട് വരികയും വേണമെന്നും രാഹുല്‍ പറഞ്ഞു. രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തെ കുറിച്ചും രാഹുല്‍ സംസാരിച്ചു. ഇന്ത്യയുടെ ഭൂരിഭാഗങ്ങളിലും രാഷ്ട്രീയത്തിലും ഭരണത്തിലും കുടുംബാധിപത്യമുണ്ട്.

അത് ഇന്ത്യയുടെ പൊതുസ്വഭാവമായി മാറിയിരിക്കുന്നു. യു.പിയില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് , തമിഴ്‌നാട്ടില്‍ എം.കെ. സ്റ്റാലിന്‍, സിനിമാരംഗത്ത് നടന്‍ അഭിഷേക് ബച്ചന്‍ തുടങ്ങിയവരെല്ലാം കുടുംബാധിപത്യം വഴി എത്തിയവരാണ്. അതിനാല്‍, തന്നെ മാത്രം ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതില്‍ യുക്തിയില്ല. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *