കുര്യന്റെ വീട്ടുമുറ്റത്തെ ബോധിവ്യക്ഷം ഇനി മാനന്തവാടി ജി വി എച്ച് എസിലും

മാനന്തവാടി:  ജമ്മുകശ്മീരില്‍ കൂടുതലായി കണ്ടുവരുന്ന ബോധിവൃക്ഷം തന്റെ വീട്ടുവളപ്പില്‍ നട്ട് വളര്‍ത്തി ശ്രദ്ധേയനാവുകയാണ് മാനന്തവാടി നാലാംമൈല്‍ സ്വദേശി കപ്പലുമാക്കല്‍ കുര്യന്‍ എന്ന ജൈവ കര്‍ഷകന്‍. കാലങ്ങള്‍ക്ക് മുന്നേ തലപ്പുഴയില്‍ താമസിച്ചിരുന്ന കാലത്ത് തവിഞ്ഞാല്‍ ഇടിക്കര സ്വദേശിയും സുഹൃത്തുമായിരുന്ന പരേതനായ രാമന്‍വൈദ്യര്‍ മുഖേനയാണ് കുര്യന് ബോധിവൃക്ഷ തൈ ലഭിച്ചത്. ഇത് കുഴിനിലം എസ് വളവില്‍ സ്വന്തം വീട്ടില്‍ നട്ടുവളര്‍ത്തുകയായിരുന്നു.

30 വര്‍ഷങ്ങള്‍ക്ക് മുന്നേയായിരുന്നു അത്. പിന്നീട് നാലാംമൈലില്‍ കുന്തോണിക്കുന്നിലേക്ക് താമസം മാറിയപ്പോള്‍ വിത്ത്പാകി മുളപ്പിക്കുകയായിരുന്നു. ഔഷധഗുണങ്ങള്‍ ഏറെയുള്ളതാണ് മുനിപുഷ്പം, നാഗപുഷ്പം എന്നീ പേരുകളില്‍ അറിയപ്പെടുന്ന ബോധിവൃക്ഷം. ഈ വൃക്ഷം ഔഷധ സസ്യമായ ആര്യവേപ്പിന്റെ ഗുണം ചെയ്യുമെന്നാണ് പറയുന്നത് ഇതിന്റെ പൂവ് ആയുര്‍വേദത്തിലെ പ്രധാനപ്പെട്ട ഒരു ഔഷധമാണ്. കായ ആട്ടിയെടുത്ത് എണ്ണ മുട്ട് വേദനയും, സന്ധി വേദനയും പരിഹരിക്കും. കൂടാതെ വിഷാംശം വലിച്ചെടുക്കുകയും ചെയ്യും.

വയനാട്ടില്‍ വളരെ അപൂര്‍വ്വമായി മാത്രമേ ബോധിവൃക്ഷം ഇപ്പോള്‍ ഉള്ളൂ. ഏഴ് വര്‍ഷം കൊണ്ട് പൂര്‍ണ്ണവളര്‍ച്ചയെത്തി കായ്ക്കുകയും ചെയ്യും. തന്റെ വീട്ടുവളപ്പിലെ രണ്ടു മരങ്ങളില്‍ നിന്നായി ശേഖരിച്ച വിത്തുകള്‍ പാകി മുളപ്പിച്ച 30 തൈകള്‍ കുര്യന്‍ മാനന്തവാടി ജി വി എച്ച് എസ് സ്‌കൂളിന് സംഭാവന ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായുള്ള സ്‌കൂളിലെ ജൈവവൈവിധ്യ പാര്‍ക്കിലേക്കാണ് മരതൈകള്‍ സംഭാവന ചെയ്തിരിക്കുന്നത്.

തണല്‍ വൃക്ഷം കൂടിയായ ബോധിവൃക്ഷം സ്‌കൂള്‍ പരിസരത്ത് തണലിനും ഔഷധ സസ്യവും എന്ന നിലയ്ക്കാണ് സംഭാവന ചെയ്തതെന്ന് കുര്യന്‍ പറഞ്ഞു. എടവക ഗ്രാമപഞ്ചായത്തിന്റെയും മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെയും മികച്ച ജൈവകര്‍ഷകനുള്ള പുരസ്‌കാര ജേതാവും കൂടിയാണ് കുര്യന്‍. ജി വി എച്ച് എസ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഒ ആര്‍ കേളു എം എല്‍ എ വൃക്ഷ തൈകള്‍ ഏറ്റുവാങ്ങി.

ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍ അബ്ദുള്‍ അസീസ്, ഹയര്‍സെക്കന്‍ഡറി വിഭാഗം അധ്യപകന്‍ വി കെ ബാബുരാജ്, ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ ജോണ്‍ മാത്യു, പി ടി എ പ്രസിഡണ്ട് വി കെ തുളസിദാസ്, പി ടി എ വൈസ് പ്രസിഡണ്ട് എം പി ശശികുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *