നഗരസഭയുടെ പരിപാടികളില്‍ നിന്നും എം.എല്‍.എ വീണാ ജോര്‍ജിനെ ഒഴിവാക്കുന്നതായി പരാതി

പത്തനംതിട്ട: പത്തനംതിട്ട നഗരസഭയുടെ പല പരിപാടികളില്‍ നിന്നും സ്ഥലം എം.എല്‍.എ വീണാ ജോര്‍ജിനെ ഒഴിവാക്കുന്നതായി പരാതി.

പ്രോട്ടോകൊള്‍ ലംഘനം ശ്രദ്ധയില്‍പെട്ട സ്പീക്കറുടെ ഓഫീസ് ഇടപെട്ടാണ് എം.എല്‍.എയെ ചില പരിപാടികളില്‍ ഉള്‍പെടുത്തിയത്. രാഷട്രീയ വിരോധത്താല്‍ സംസ്ഥാന സര്‍ക്കാറിന്റെ സഹായം പോലും വേണ്ടെന്നുള്ള നിലപാടാണ് പത്തനംതിട്ട നഗരസഭയ്ക്കുള്ളത്.

എറ്റവും അവസാനമായി പത്തനംതിട്ട നഗരഭയുടെ സ്റ്റേഡിയം നിര്‍മ്മാണവുമായാണ് വിവാദം ഉയര്‍ന്നിരിക്കുന്നത്.

സേറ്റേഡിയത്തിന്റെ പവിലിയന്‍ നിര്‍മ്മാണോദ്ഘാടനത്തില്‍ സ്ഥലം എം.എല്‍.എ കൂടെയായ വീണാ ജോര്‍ജിനെ ഉള്‍പ്പെടുത്താതെയായിരുന്നു നഗരസഭ പരിപാടി പ്രഖ്യാപിച്ചത്.

പത്രമാധ്യമങ്ങളിലൂടെ ഇത് ശ്രദ്ധയില്‍പെട്ട വീണാ ജോര്‍ജ് ഈ വിഷയം സ്പീക്കറുടെ ശ്രദ്ധയില്‍പെടുത്തുകയും സ്പീക്കറുടെ ഓഫീസ് ഇടപെട്ട ശേഷമാണ് എം.എല്‍.എയെ പരിപാടിയുടെ അദ്ധ്യക്ഷയാക്കിയതും.

നഗരസഭ ഇതേ നിലപാട് തന്നെയാണ് പലപ്പോഴും പിന്‍തുടരുന്നത്. ഇന്റോര്‍ സ്റ്റേഡിയത്തിന് ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ പോലും സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ ഇടപെടേണ്ടി വന്നിട്ടുണ്ട്.

ഇന്റോര്‍ സ്റ്റേഡിയ നിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കാമെന്നു പറഞ്ഞ 50 കോടി രൂപ വേണ്ടെന്നാണ് നഗരസഭയുടെ നിലപാട്.

അതേസമയം സ്റ്റേഡിയം നിര്‍മ്മാണത്തിന് കേന്ദ്ര ഫണ്ടില്‍ നിന്നും 8 കോടി രൂപ തരപ്പെടുത്തി കൊടുത്ത ആന്റൊ ആന്റണി എം.പിയ്ക്ക് ആശംസകള്‍ അറിയിച്ച് ഫഌക്‌സ് ബോര്‍ഡുകള്‍ വെക്കുന്നതിലാണ് നഗരസഭയ്ക്ക് താല്‍പര്യവും.

സ്റ്റേഡിയം നിര്‍മ്മാണത്തിന് എത്ര കോടി രൂപ ചെലവ് വരും എന്നതിനെക്കുറിച്ച് നഗരസഭയ്ക്ക് കൃത്യമായ കണക്കില്ല എന്നതാണ് എറ്റവും വലിയ തമാശ.

Leave a Reply

Your email address will not be published. Required fields are marked *