തിരുവനന്തപുരം: അഴിമതി ബോധ്യമായതിനെ തുടര്‍ന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പിരിച്ചുവിട്ടതെന്ന് ദേവസ്വംമന്ത്രി കടകംപിള്ളി സുരേന്ദ്രന്. നിരവധി അഴിമതികള്‍ നടന്നിരുന്ന ബോര്‍ഡായിരുന്നു തിരുവിതാംകൂറെന്നും അത്തരമൊരു ബോര്‍ഡിനെയാണ് സര്‍ക്കാര്‍ പിരിച്ചുവിട്ടതെന്നും മന്ത്രി പറഞ്ഞു. പുറത്തുവന്ന അഴിമതികളെ കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബോര്‍ഡിനെ തിടുക്കപ്പെട്ട് പിരിച്ചുവിട്ടത് എന്തിനെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന ബോര്‍ഡ് മുന്‍ചെയര്‍മാന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ദേവസ്വം മന്ത്രിയെന്ന നിലയില്‍ ദേവസ്വം ബോര്‍ഡിലെ കൊള്ളയും അഴിമതിയും അവസാനിപ്പിക്കുക എന്നത് പ്രധാനദൗത്യമായി കാണുന്നുവെന്ന് കടകംപിള്ളി പറഞ്ഞു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ട് വര്‍ഷമായി കുറച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത് വ്യക്തിപരമായ തീരുമാനമല്ല. ദേവസ്വം ഓര്‍ഡിനന്‍സ് ശബരിമല തീര്‍ത്ഥാടനകാലത്തെ ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. നിരവധി ക്രമക്കേടുകള്‍ നടന്നിരുന്ന ബോര്‍ഡാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അതിനാലാണ് ബോര്‍ഡിനെ പിരിച്ചുവിട്ടത്. മന്ത്രി പറഞ്ഞു.
തിരുവിതാംകൂര്‍ ദേവസ്വം സെക്രട്ടറി വിഎസ് ജയകുമാറിന്റെ ക്രമക്കേടുകള്‍ അടക്കമുള്ള അഴിമതി സര്‍ക്കാര്‍ അന്വേഷിക്കും. ബോര്‍ഡില്‍ നടന്ന നിരവധി ക്രമക്കേടുകളില്‍ ഒന്നുമാത്രമാണത്. അദ്ദേഹത്തിന്റെ അഴിമതികള്‍ മാധ്യമങ്ങള്‍ തന്നെ പുറത്തുകൊണ്ടുവന്നതാണ്. അതില്‍ അന്വേഷണം നടക്കവെയാണ് ഇത്തരമൊരു അഴിമതിക്കാരനെ ദേവസ്വം കമ്മീഷണറാക്കണം എന്ന നിര്‍ദ്ദേശം പ്രയാറിന്റെ നേതൃത്വത്തിലുള്ള ബോര്‍ഡ് സ്വകാര്യമായി തയ്യാറാക്കി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. ബോര്‍ഡിലെ മറ്റൊരംഗമായ രാഘവന് ഓംബുഡ്സ്മാനില്‍ പോയതുകൊണ്ടുമാത്രമാണ് ആ നീക്കം തടയപ്പെട്ടത്. മന്ത്രി ചൂണ്ടിക്കാട്ടി.
