ഓഖി: ഒരു മൃതദേഹം കൂടി കരയ്‌ക്കെത്തിച്ചു

തിരുവനന്തപുരം: ഓഖി ചുഴലി ദുരന്തത്തില്‍പ്പെട്ടവരെ തേടി കടലില്‍ തെരച്ചില്‍ നടത്തിയിരുന്ന കോസ്റ്റ് ഗാര്‍ഡിന്റെ ഐ.എന്‍.എസ് അഭിനവ് കപ്പല്‍ ഉള്‍ക്കടലില്‍ നിന്ന് ലഭിച്ച അജ്ഞാത മൃതദേഹവുമായി വിഴിഞ്ഞം തീരത്തെത്തി. തുടര്‍ന്ന് മൃതദേഹം തിരിച്ചറിയല്‍, പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

 

 

ഫിഷറീസിലെ രണ്ട് ലൈഫ് ഗാര്‍ഡുകളും എട്ട് മത്സ്യത്തൊഴിലാളികളുമുള്‍പ്പെട്ട നേവിയുടെ ദൗത്യസംഘമാണ് മൃതദേഹം കണ്ടെത്തിയത്. ഡെപ്യൂട്ടി തഹസില്‍ദാര്‍ മോഹന്‍ രാജ്, വിഴിഞ്ഞത്തു നിന്നുള്ള ക്രിസ്തുദാസ് , പെല്‍ക്കിസ്, റാഫി, ആന്റണി എന്നീ നാല് മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെട്ട രണ്ടാമത്തെ തെരച്ചില്‍ സംഘം നേവിയുടെ കപ്പലായ ഐ.എന്‍. എസ് സുജാതയില്‍ ഉള്‍ക്കടലിലെ തെരച്ചില്‍ തുടര്‍ന്നുവരികയാണ്.

 

 

ഓഖി ദുരന്തത്തില്‍ വിഴിഞ്ഞത്ത് നിന്നും മത്സ്യബന്ധനത്തിന് പോയി ഒമ്ബതുപേരാണ് ഇതുവരെ മരണപ്പെട്ടത്. മത്സ്യബന്ധന തുറമുഖ കവാടത്തിന് സമീപം ശക്തമായ കാറ്റില്‍ ഇലവ് മരം കടപുഴകി മരണപ്പെട്ട വിഴിഞ്ഞം മുക്കോല സ്വദേശി അല്‍ഫോണ്‍സ, മത്സ്യബന്ധനത്തിന് പോയി കടലില്‍ അപകടത്തില്‍പെട്ട വിക്ടര്‍, ജയിന്‍, വിന്‍സെന്റ്, മുത്തപ്പന്‍ അടിമലത്തുറ സ്വദേശികളായ സേസ് ലെന്റ്, ആന്റണി, പുല്ലുവിള സ്വദേശികളായ ജോസഫ്, രതീഷ് എന്നിവരുടെ മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞത്. അടിമലത്തുറയില്‍ നിന്നും 13 പേരും വിഴിഞ്ഞത്ത് നിന്നും 26 പേരുമാണ് ഇനി തിരിച്ചെത്താനുള്ളത്. എന്നാല്‍, അന്യജില്ലകളില്‍ നിന്നും വിഴിഞ്ഞത്ത് നിന്നും ബോട്ടില്‍ പോയി 29 പേര്‍ തിരിച്ചെത്താനുണ്ടെന്നാണ് പൊലീസിന്റെ കണക്ക്,

Leave a Reply

Your email address will not be published. Required fields are marked *