ഓണ്‍ലൈന്‍ തട്ടിപ്പ്: നൈജീരിയക്കാരനെ മലപ്പുറം പോലീസ് ദല്‍ഹിയില്‍ അറസ്റ്റ്് ചെയ്തു

മലപ്പുറം-ഇന്റര്‍നെറ്റ് വഴി ഒട്ടേറെ പേരില്‍ നിന്ന് പണം തട്ടിയെടുത്ത നൈജീരിയന്‍ സ്വദേശിയെ മലപ്പുറം പോലീസ് സംഘം ദല്‍ഹിയിലെത്തി പിടികൂടി. ദല്‍ഹിയില്‍ താമസിച്ച് വരികയായിരുന്ന നൈജീരിയക്കാരന്‍ ഇമ്മാനുവല്‍ ആര്‍ച്ചിബോംഗ് (23) ആണ് അറസ്റ്റിലായത്. ഐ ഫോണ്‍ നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിലാണ് മലപ്പുറം പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നത്. അന്വേഷണത്തില്‍ ഒട്ടേറെ പേരെ ഇന്റര്‍നെറ്റ് മുഖേന വഞ്ചിച്ച് ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പോലീസ് കണ്ടെത്തിയിരുന്നു. നേരത്തെ കേരളത്തിലെത്തിയിട്ടുള്ള ഇയാള്‍ തട്ടിപ്പ് നടത്തി മുങ്ങിയ ശേഷം ദല്‍ഹിയില്‍ താമസിച്ചു വരികയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളെ കണ്ടെത്തി ദല്‍ഹിയിലെത്തി പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

ലക്ഷക്കണക്കിന് വിദേശ കറന്‍സി സമ്മാനമടിച്ചെന്ന് വ്യാജ എസ്.എം.എസ് അയക്കുകയും അത് ലഭിക്കുന്നതിനായി സെക്യൂരിറ്റി, ഇന്‍ഷുറന്‍സ് തുടങ്ങിയ ആവശ്യങ്ങള്‍ക്കെന്ന് വിശ്വസിപ്പിച്ച് പല അക്കൗണ്ടുകളിലേക്ക് പണം അയപ്പിക്കുകയും ചെയ്ത് പലരില്‍ നിന്നായി ഇയാള്‍ വന്‍തക തട്ടിയെടുത്തതായി പോലീസ് പറഞ്ഞു.വിദേശത്ത് വിവിധ ജോലികള്‍ വാഗ്ദാനം നല്‍കി ഓണ്‍ലൈനില്‍ പരസ്യം നല്‍കുകയും അപേക്ഷകരില്‍ നിന്ന് പ്രൊസസിങ്ങ്, ക്ലിയറന്‍സ് എന്നിങ്ങനെ പറഞ്ഞ് പണം വാങ്ങി കബളിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

വിദേശ പുരുഷന്‍മാരുടെയും സ്ത്രീകളുടെയും ഫോട്ടോകള്‍ ഉപയോഗിച്ച് വ്യാജ ഫേസ് ബുക്ക് പ്രൊഫൈലുകള്‍ സൃഷ്ടിച്ച് മറ്റുള്ളവരുമായി സൗഹൃദവും പ്രണയവും സ്ഥാപിച്ചെടുക്കുകയും പണം തട്ടികയും ചെയ്തതായുള്ള പരാതികളും ഇയാള്‍ക്കെതിരെയുണ്ട്. വിവിധ സാധനങ്ങള്‍ കുറഞ്ഞവിലക്ക് ലഭ്യമെന്ന് ഇന്റര്‍ നെറ്റില്‍ പരസ്യം ചെയ്ത് അതിനായി ബന്ധപ്പെടുന്നവരെ പല അക്കൗണ്ടുകളിലേക്കും പണം നിക്ഷേപിപ്പിച്ച് പണം കൈക്കലാക്കുക,എ.ടി.എം.കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് പണം തട്ടുക തുടങ്ങിയ തട്ടിപ്പുകളില്‍ നിരവധി പേര്‍ക്ക് പണം നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.

ആപ്പിള്‍ ഐ ഫോണുകള്‍ കുറഞ്ഞ വിലക്ക് വില്‍ക്കുന്നെന്ന പരസ്യം ഇന്റര്‍നെറ്റില്‍ കണ്ട് സമീപിച്ച പരാതിക്കാരനെ ഒരു വാട്‌സാപ്പ് നമ്പറില്‍ നിന്ന് വിളിച്ച്  ഐ ഫോണ്‍ ലഭിക്കുന്നതിന് പണമടക്കേണ്ട ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കുകയായിരുന്നു. ആ ബാങ്ക് അക്കൗണ്ടില്‍ പണമടച്ചെങ്കിലും ഐ ഫോണ്‍ ലഭിക്കുന്നില്ലെന്ന് പറഞ്ഞാണ് പരാതിക്കാരന്‍ പോലീസിനെ സമീപിച്ചത്.പ്രാഥമിക അന്വേഷണത്തിന് ശേഷം ഡല്‍ഹിയിലെത്തിയ പോലീസ് സ്ഥലത്തെ ധനകാര്യ സ്ഥാപനങ്ങളും മൊബൈല്‍ കടകളും മറ്റും കേന്ദീകരിച്ച് മൂന്ന് ദിവസത്തോളം രഹസ്യ നിരീക്ഷണം നടത്തിയ ശേഷമാണ് പ്രതിയെ കണ്ടെത്താനായത്. പോലീസിന്റെ സാന്നിധ്യം മണത്ത് കടന്നുകളയാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പിടികൂടിയത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നത് സംബന്ധിച്ച് സൂചനകള്‍ ലഭിച്ചിട്ടുണ്ട്.ഇയാളെ ദല്‍ഹി കോടതിയില്‍ ഹാജരാക്കിയ ശേഷം കേരളത്തിലേക്ക് കൊണ്ടു വരും.

മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹറയുടെ നിര്‍ദ്ദേശപ്രകാരം മഞ്ചേരി എസ്‌ഐ റിയാസ് ചാക്കീരിയുടെ മേല്‍നോട്ടത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ എസ്.എ. മുഹമ്മദ് ഷാക്കിര്‍, എന്‍.എം. അബ്ദുല്ല ബാബു, പി. മുഹമ്മദ് സലീം എന്നിവരാണ് ഡല്‍ഹിയില്‍ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *