വിവേകാനന്ദ സ്പര്‍ശത്തിന് മികച്ച ജനപങ്കാളിത്തം ലഭിച്ചെന്ന് മന്ത്രി എ. കെ. ബാലന്‍

തിരുവനന്തപുരം : സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചതിന്റെ 125 ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച വിവേകാനന്ദ സ്പര്‍ശത്തിന് എല്ലാ ജില്ലകളിലും മികച്ച ജനപങ്കാളിത്തം ലഭിച്ചതായി സാംസ്‌കാരിക മന്ത്രി എ. കെ. ബാലന്‍ പറഞ്ഞു. വിവേകാനന്ദ സ്പര്‍ശത്തിന്റെ സമാപന സമ്മേളനം ടാഗോര്‍ തിയേറ്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജാതീയമായ ഉച്ചനീചത്വങ്ങളെ എതിര്‍ത്ത വ്യക്തിയായിരുന്നു സ്വാമി വിവേകാനന്ദന്‍. ബാംഗഌരില്‍ വച്ച് ഡോ. പല്‍പു ക്ഷണിച്ചതിന്റെ ഫലമായാണ് വിവേകാനന്ദന്‍ കേരളത്തിലെത്തിയത്. നവേത്ഥാന നായകരായ ശ്രീനാരായണ ഗുരു, ബ്രഹ്മാനന്ദ ശിവയോഗി, അയ്യന്‍കാളി എന്നിവരുടെ ഇടപെടലാണ് അന്ധമായ ഭക്തി, അയിത്തം, അടിമത്തം എന്നിവയില്‍ നിന്ന് കേരളത്തെ മോചിപ്പിച്ചത്. സാംസ്‌കാരിക തലത്തില്‍ ഉണ്ടായ മാറ്റമാണ് കേരളത്തെ ഇത്തരത്തില്‍ മാറ്റിയെടുത്തത്.

സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളില്‍ വലിയ കടന്നുകയറ്റമാണ് നടക്കുന്നത്. ബഹുസ്വരത വെല്ലുവിളിക്കപ്പെടുന്നതായി മന്ത്രി പറഞ്ഞു. ലോക കള്‍ച്ചറല്‍ കോണ്‍ഗ്രസ് അടുത്ത വര്‍ഷം നടത്താനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

സാംസ്‌കാരിക വകുപ്പ് വാണിജ്യാടിസ്ഥാനത്തില്‍ സ്ഥിരം നാടക വേദി രൂപീകരിക്കാനൊരുങ്ങുകയാണ്. നവേത്ഥാന നായകരുടെ പേരില്‍ എല്ലാ ജില്ലകളിലും സാംസ്‌കാരിക സമുച്ചയങ്ങള്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *