ബോണക്കാട് പ്രശ്‌നം ഒത്തുതീര്‍പ്പിലേക്ക്; ആരാധന സ്വാതന്ത്ര്യം അനുവദിക്കും

തിരുവനന്തപുരം: ബോണക്കാട് കുരിശ് മല പ്രശ്‌നം സമവായത്തിലേക്ക്. ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ്പ് ഡോ.എം സുസെപാക്യവും വനംമന്ത്രി കെ രാജുവുമായുള്ള കൂടിക്കാഴ്ചയിലാണ് സമവായത്തിനുള്ള കളമൊരുങ്ങിയത്. പ്രത്യക്ഷ സമരങ്ങളിലേക്കില്ലെന്നും കോടതി വിധി വരുന്നത് വരെ കുരിശ് സ്ഥാപിക്കില്ലെന്നും സുസെപാക്യം വ്യക്തമാക്കി. പ്രതിഷേധ പരിപാടികള്‍ തല്‍ക്കാലം നിര്‍ത്തിവെക്കുന്നതായും നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന ഉപവാസ സമരം പിന്‍വലിക്കുന്നതായും സൂസെപാക്യം അറിയിച്ചു.

അതേസമയം നിയന്ത്രണ വിധേയമായി ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുമെന്ന് വനംമന്ത്രിയും അറിയിച്ചു. കൂടുതല്‍ പേരെ ഒരേ സമയം പോകാന്‍ അനുവദിക്കില്ല. വിശേഷ ദിവസങ്ങളിലും മറ്റും ആരാധനക്ക് അനുവാദമുണ്ടായിരിക്കും. എന്നാല്‍ കുരിശുമായി മല കയറാന്‍ അനുവദിക്കില്ലെന്ന് വനംമന്ത്രി അറിയിച്ചിട്ടുണ്ട്. വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള പ്രദേശമായതിനാല്‍ പുതിയ നിര്‍മിതികള്‍ അനുവദിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

വിഷയത്തില്‍ സഭാനേതൃത്വം മുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്. പാര്‍ട്ടി സമ്മേളനങ്ങളുടേയും മറ്റും തിരക്കുകള്‍ കഴിഞ്ഞായിരിക്കും ചര്‍ച്ച.

Leave a Reply

Your email address will not be published. Required fields are marked *