കൊട്ടിയം: ഒമ്പതാംക്‌ളാസ്സ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്തിയ സംഭവത്തില്‍ കാണാതായ ഇടതുകൈയ്ക്ക് വേണ്ടി പോലീസിന്റെ തെരച്ചില്‍. കാണാതാകുകയും പിന്നീട് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തുകയും ചെയ്ത ജിത്തു ജോബിന്റെ കൊലപ്പെടുത്തിയത് താന്‍ തനിച്ചാണെന്ന മാതാവ് ജയയുടെ മൊഴി പോലീസ് അംഗീകരിച്ചിട്ടില്ല. കേസില്‍ ഫോറന്‍സിക് വിദഗ്ദ്ധര്‍ സ്ഥലത്തെത്തി തെളിവെടുപ്പ് തുടങ്ങിയിട്ടുണ്ട്.
മൃതദേഹത്തില്‍ നിന്നും കാണാതായ ഇടംകൈ കണ്ടെത്തിയാല്‍ കേസില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് പോലീസ് കരുതുന്നത്. മകനെ പെട്ടെന്നുള്ള പ്രകോപനത്തില്‍ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്നാണ് ഇന്നലെ രാത്രി ഇവരെ ഒറ്റയ്ക്ക് നടത്തിയ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയത്. തര്‍ക്കത്തിനിടയില്‍ പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടര്‍ന്നായിരുന്നു കൊലപ്പെടുത്തിയതെന്നാണ് ഇവര്‍ നല്‍കിയിരിക്കുന്ന മൊഴി. പിതാവ് കാട്ടൂര്‍ മേലേഭാഗം സെബീദിയില്‍ ജോബ് ജി. ജോണിന്റെ കുടുംബവുമായി ജിത്തു അടുപ്പത്തില്‍ ആയിരുന്നു. ഇടയ്ക്കിടെ അവിടെ പോകുകയും ചെയ്തിരുന്നു. ഇതുപോലെ അവിടെ പോയി വന്നതിന് ശേഷം ജയമോളോട് ചില കാര്യങ്ങള്‍ ജിത്തു സംസാരിച്ചു. ഇതു തന്നെ പ്രകോപിതയാക്കിയെന്നും ഷാള്‍ എടുത്തു കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയും ചെയ്‌തെന്നാണ് ഇവര്‍ നല്‍കിയിരിക്കുന്ന മൊഴി.
എന്നാല്‍ ഈ മൊഴി പോലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല. ഇത്തരം ഒരു കാര്യം ഒരാള്‍ക്ക് ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയില്ലെന്നും സഹായം വേണ്ടതുണ്ടെന്നുമാണ് പോലീസിന്റെ നിഗമനം. ചോദ്യം ചെയ്യലില്‍ ജയമോള്‍ പരസ്പര വിരുദ്ധമായിട്ടാണ് സംസാരിച്ചത്. ജയയുടെ സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ജയ കുറ്റം സമ്മതിച്ചെങ്കിലും ശാസ്ത്രീയ അന്വേഷണത്തിലൂടെയേ കൊലപാതകകാരണവും കൂടുതല്‍പേര്‍ കൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും വ്യക്തമാകൂവെന്ന് അന്വേഷണസംഘം പറഞ്ഞു. ജിത്തുവിന്റെ വീട്ടില്‍ നിന്നും 200 മീറ്റര്‍ അകലെ പിതാവ് ജോബിന്റെ കുടുംബവീടിനടുത്ത് ആളൊഴിഞ്ഞ മരച്ചീനി കൃഷിത്തോട്ടത്തിലായിരുന്നു മൃതദേഹം. ഒരുകാല്‍ വെട്ടിമാറ്റിയ നിലയിലും മറ്റേക്കാല്‍ വെട്ടേറ്റു തൂങ്ങിയ നിലയിലുമായിരുന്നു. കൈകളും വെട്ടിമാറ്റിയിരുന്നു. ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗശൂന്യമായ കുളിമുറിക്കു സമീപമാണു മൃതദേഹം കിടന്നത്.
വീടിനു പിന്നിലെ നടവഴിയില്‍നിന്നു കുട്ടിയുടെ ശരീരാവശിഷ്ടങ്ങള്‍ പോലീസിനു കിട്ടിയിരുന്നു. മൃതദേഹം വലിച്ചിഴച്ചു കൊണ്ടുപോയപ്പോള്‍ വഴിയില്‍ വീണതാകാം ഇതെന്നാണു കരുതുന്നത്. തിങ്കളാഴ്ച രാത്രിയാണു ജിത്തുവിനെ കാണാതായത്. സ്‌കെയില്‍ വാങ്ങാന്‍ 50 രൂപയുമായി കടയില്‍ പോയ ജിത്തു രാത്രി െവെകിയും വീട്ടിലെത്തിയില്ലെന്നുകാട്ടി കുടുംബം ചാത്തന്നൂര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് പിറ്റേന്നുതന്നെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. ബന്ധുക്കള്‍ പത്രപ്പരസ്യവും നല്‍കി.
അന്വേഷണത്തിനിടെ ജിത്തുവിന്റെ വീട്ടിലെത്തിയ സി.ഐ: അജയ്‌നാഥും സംഘവും വീട്ടുകാരെ ചോദ്യം ചെയ്തപ്പോഴാണ് ജയയുടെ മൊഴിയില്‍ െവെരുധ്യം തോന്നിയത്. വിശദമായി ചോദ്യം ചെയ്തപ്പോള്‍ കൊലപാതകം സംബന്ധിച്ചും സുഹൃത്തിന്റെ സഹായം സംബന്ധിച്ചും പോലീസിനു സൂചന ലഭിച്ചു. മാതാവിന്റെ ശരീരത്തില്‍ ഏറ്റ പൊള്ളലാണ് മാതാവിനെ ചോദ്യം ചെയ്യുന്നതിലേക്ക് നയിച്ചത്. തുടര്‍ന്നു നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കത്തിച്ചശേഷം ഇവിടെ കൊണ്ടിട്ടതാകാമെന്നു സംശയിക്കുന്നു.
