സൗദി അറേബ്യ ഒറ്റപ്പെട്ടു; പ്രതിസന്ധി കനക്കും, സ്വന്തം പൗരന്‍മാര്‍ക്ക് നേരെ ആയുധം!!

റിയാദ്: അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് സൗദി അറേബ്യ ഒറ്റപ്പെടുന്നു. ഓരോ രാജ്യങ്ങള്‍ സൗദിയുടെ നയത്തെ തള്ളിപ്പറയുകയാണ്. വരും നാളുകളില്‍ സൗദി കൂടുതല്‍ പ്രതിസന്ധിയാകുമെന്ന മുന്നറിയിപ്പാണ് ഇതുവഴി ലഭിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ സൗദി ശ്രമിച്ചിരുന്നു. എന്നാല്‍ ഈ നീക്കത്തിന് കനത്ത തിരിച്ചടിയാണ് ഇപ്പോള്‍ കിട്ടുന്നത്. സൗദി അറേബ്യയുമായുള്ള ബന്ധം ഇനിയും തുടരരുത് എന്നാണ് വിവിധ രാജ്യങ്ങളില്‍ നിന്നുയരുന്ന ആവശ്യം. സൗദിയുമായി ബന്ധം തുടര്‍ന്നാല്‍ സര്‍ക്കാരിനുള്ള പിന്തുണ വരെ പിന്‍വലിക്കുമെന്ന ഭീഷണിയും ചില ഭരണകൂടങ്ങള്‍ നേരിടുന്നുണ്ട്. ആഭ്യന്തര പ്രതിസന്ധിക്ക് പുറമെ വിദേശത്തും സൗദി പ്രതിസന്ധി നേരിടുന്നുവെന്ന സൂചനകള്‍ ഇങ്ങനെ…

സൗദി അറേബ്യ ഖത്തറുമായി ബന്ധം വഷളായിട്ട് മാസങ്ങളായി. ഇതാകട്ടെ ഗള്‍ഫില്‍ രണ്ട് ചേരി രൂപപ്പെടുന്നതിന് കാരണവുമായി. ഈ സാഹചര്യത്തിലുണ്ടായ യുദ്ധ സമാന സാഹചര്യം നേരിടാന്‍ സൗദി വിദേശ ശക്തികളുമായി അടുപ്പം ശക്തിപ്പെടുത്തുകയായിരുന്നു.

വിദേശ രാജ്യങ്ങളുമായി സൗദി അറേബ്യ ആയുധ കരാറുകള്‍ തകൃതിയായി ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇത്തരം ആയുധ കരാറിന് അല്‍പ്പായുസുള്ളൂവെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. സൗദിക്ക് ആയുധങ്ങള്‍ നല്‍കേണ്ടതില്ലെന്ന് പല രാജ്യങ്ങളും തീരുമാനിച്ചു.

ഏറ്റവും ഒടുവില്‍ സൗദിക്ക് ആയുധം നല്‍കില്ലെന്ന് തീരുമാനിച്ചത് ജര്‍മനിയാണ്. സൗദിക്ക് നല്‍കുന്ന ആയുധങ്ങള്‍ സ്വന്തം പൗരന്‍മാരെ ആക്രമിക്കാനും സമാനമായ ആവശ്യങ്ങള്‍ക്കുമാണ് ഉപയോഗിക്കുന്നത് എന്നായിരുന്നു ജര്‍മനിയുടെ ആരോപണം.

അതിന് പുറമെയാണ് കാനഡയിലും പ്രതിഷേധം ശക്തിപ്പെട്ടിരിക്കുന്നത്. സൗദിക്ക് ആയുധങ്ങള്‍ നല്‍കുന്നത് നിര്‍ത്തിവയ്ക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് കാനഡയിലെ ജനങ്ങള്‍. നേരത്തെ സൗദിയും കാനഡയും തമ്മില്‍ ആയുധ കൈമാറ്റ കരാര്‍ ഉണ്ടാക്കിയിരുന്നു.

കരാര്‍ പ്രകാരം കാനഡ സൗദിക്ക് 1500 കോടി ഡോളറിന്റെ ആയുധ ഉപകരണങ്ങളാണ് സൗദിക്ക് നല്‍കേണ്ടത്. ഇതെല്ലാം സൈനിക വാഹനങ്ങള്‍ ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നതാണ്. എന്നാല്‍ കൈമാറ്റം നിര്‍ത്തണമെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആവശ്യം.

യമനിലെ സാധാരണക്കാര്‍ക്കെതിരേ ഉപയോഗിക്കുന്നു എന്നാരോപിച്ചാണ് ജര്‍മനി സൗദിക്ക് ആയുധം നല്‍കുന്നത് നിര്‍ത്തിവച്ചത്. എന്നാല്‍ സൗദിയുമായി പുതിയ ആയുധ കരാറുണ്ടാക്കില്ലെന്ന് കാനഡ അറിയിച്ചു. തങ്ങളുടെ ആയുധങ്ങള്‍ സ്വന്തം പൗരന്‍മാര്‍ക്ക് നേരെ സൗദി ഉപയോഗിക്കുന്നത് സംബന്ധിച്ച് അന്വേഷിക്കുമെന്നും കാനഡ അറിയിച്ചിട്ടുണ്ട്.

അതേസമയം, സമാനമായ പ്രതിഷേധം യുഎഇക്കെതിരേയും വിദേശരാജ്യങ്ങളില്‍ ഉയരുന്നുണ്ട്. യുഎഇക്ക് ആയുധം നല്‍കുന്നത് നിര്‍ത്തിവയ്ക്കുമെന്ന് ഫിന്‍ലാന്റ് പാര്‍ലമെന്റംഗങ്ങള്‍ സൂചന നല്‍കി. യമനിലെ ആക്രമണത്തിന് ഫിന്‍ലാന്റിന്റെ ആയുധങ്ങള്‍ യുഎഇ ഉപയോഗിക്കുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

അതേസമയം, ഗ്രീസില്‍ സൗദിക്ക് ആയുധം നല്‍കുന്നതുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിഷേധം നിലനില്‍ക്കുകയാണ്. സൗദിക്ക് ആയുധം നല്‍കിയാല്‍ ഭരണകൂടത്തിന് നല്‍കുന്ന പിന്തുണ പിന്‍വലിക്കുമെന്ന് സിരിസ സര്‍ക്കാരിലെ കക്ഷികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുമായും സൗദി അറേബ്യ ആയുധ കരാറുണ്ടാക്കിയിരുന്നു. ബ്രിട്ടനും സൗദിക്ക് ആയുധം നല്‍കുന്നത് നിര്‍ത്തി വയ്ക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യമന്‍ വിഷയം ചൂണ്ടിക്കാട്ടിയാണ് ബ്രിട്ടന്റെയും താക്കീത്.

സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍ യമനില്‍ ആക്രമണം നടത്തുന്നുണ്ട്. നേരത്തെ ഈ സഖ്യസേനയില്‍ യുഎഇയും പങ്കാളികളായിരുന്നു. എന്നാല്‍ ഉപരോധം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഖത്തറിനെ സഖ്യത്തില്‍ നിന്ന് പുറത്താക്കി. എന്നാല്‍ ഗ്രീസുമായുള്ള ആയുധ ഇടപാട് പൊളിയാന്‍ കാരണം യമന്‍ മാത്രമല്ല. അഴിമതി കൂടിയാണ്.

787 കോടി ഡോളറിന്റെ ആയുധങ്ങളാണ് ഗ്രീസില്‍ നിന്ന് സൗദി അറേബ്യ വാങ്ങാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ഓഗസ്റ്റില്‍ സൗദി പ്രതിനിധി സംഘം ഗ്രീക്ക് തലസ്ഥാനമായ ഏതന്‍സില്‍ വന്നിരുന്നു. അന്ന് നടത്തിയ ചര്‍ച്ചയിലാണ് കോടികളുടെ ആയുധങ്ങള്‍ ഇറക്കാന്‍ ആദ്യ ഏകദേശ ധാരണയായത്. പിന്നീടാണ് പ്രശ്‌നങ്ങള്‍ തലപൊക്കിയത്.

സൗദിയിലേക്ക് ആയുധങ്ങളും വെടിക്കോപ്പുകളും നല്‍കാനാണ് ഗ്രീസിന്റെ തീരുമാനം. ഗ്രീക്ക് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കമ്ബനി തന്നെയാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. എന്നാല്‍ കരാര്‍ ഉറപ്പിക്കുന്നതിന് ഒരു ഇടനിലക്കാരന്‍ പ്രവര്‍ത്തിച്ചുവെന്നാണ് ഉയരുന്ന ആരോപണം. ഇത് ഗ്രീക്ക് നിയമങ്ങള്‍ക്ക് വിരുദ്ധമാണ്.

സൗദി അറേബ്യയ്ക്ക് വേണ്ടിയാണ് ഇടനിലക്കാരന്‍ ഇടപെട്ടതെന്ന് ഗ്രീസിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. പ്രതിരോധ മന്ത്രി പാനോസ് കാമിനോസ് ഇടപാടിലൂടെ അഴിമതി നടത്തിയെന്നും അവര്‍ പറയുന്നു. തുടര്‍ന്നാണ് പ്രതിരോധ മന്ത്രിക്കെതിരേയും പ്രധാനമന്ത്രി അലെക്‌സിസ് സിപ്രസിനെതിരേയും പ്രതിഷേധം ശക്തമായിരിക്കുന്നത്.

വിദേശരാജ്യവുമായി ആയുധ ഇടപാട് നടത്തുന്നതിന് കഴിഞ്ഞ മാര്‍ച്ചിലാണ് ഗ്രീക്ക് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും അനുമതി നല്‍കിയത്. പിന്നീടാണ് സൗദി സംഘം ഓഗസ്റ്റില്‍ ഏതന്‍സിലെത്തിയത്. ഈ ചര്‍ച്ചകള്‍ക്ക് ശേഷമാണ് അഴിമതി ആരോപണം ഉയര്‍ന്നത്.

യഥാര്‍ഥത്തില്‍ സൗദി അറേബ്യ ഇടനിലക്കാരനെ വച്ച് നടത്തുന്ന ഇടപാടുകള്‍ നിരോധിച്ചതാണ്. ഗ്രീക്ക് സര്‍ക്കാരും ഇക്കാര്യം നിരോധിച്ചിട്ടുണ്ട്. പിന്നെ എങ്ങനെ വ്യവസായി ഇടനിലക്കാരനായി വന്നു. ഗ്രീക്ക് സര്‍ക്കാരിന്റെ വിശദീകരണം ഇടനിലക്കാരന്‍ സൗദി അറേബ്യയ്ക്ക് വേണ്ടി വന്നതാണെന്നാണ്. സൗദി ഇക്കാര്യം ശരിവച്ചിട്ടുമില്ല.

ഗ്രീക്ക് സര്‍ക്കാരിന്റെ കീഴിലുള്ള ആയുധ നിര്‍മാണ കമ്ബനിയാണ് ഹെല്ലനിക്ക് ഡിഫന്‍സ് സിസ്റ്റം. ഇവരില്‍ നിന്നാണ് സൗദി ആയുധം വാങ്ങാന്‍ തയ്യാറെടുത്തത്. മൂന്ന് ലക്ഷം ടാങ്ക് ഷെല്ലുകള്‍ ഉള്‍പ്പെടെയുള്ള വെടിക്കോപ്പുകളാണ് വാങ്ങാന്‍ തീരുമാനിച്ചത്.

ഗ്രീക്ക് പാര്‍ലമെന്റംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്ത രേഖയിലാണ് ഇക്കാര്യം പറയുന്നത്. ഇടനിലക്കാരന്‍ പറയുന്നത് താന്‍ സൗദിക്ക് വേണ്ടിയാണ് ഗ്രീക്ക് സര്‍ക്കാരുമായി സംസാരിച്ചതെന്നാണ്. എന്നാല്‍ ഇടനിലക്കാരനെ തങ്ങള്‍ക്ക് അറിയില്ലെന്ന് റിയാദിലെ ഗ്രീക്ക് എംബസിയെ സൗദി ഭരണകൂടം അറിയിച്ചു.

സൗദി അറേബ്യയുമായി മാത്രമല്ല, യുഎഇയുമായും ഗ്രീക്ക് സര്‍ക്കാര്‍ ആയുധ ഇടപാട് നടത്തിയിരുന്നു. 2015ല്‍ നടത്തിയ ഇടപാട് വഴി ആയിരം എംകെ 82 ബോംബുകളാണ് ഗ്രീസ് വിറ്റത്. ഈ ബോംബുകളാണ് സൗദിയും യുഎഇയും യെമനില്‍ വര്‍ഷിക്കുന്നതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സൗദിക്ക് ആയുധം നല്‍കരുതെന്ന് ഒരു വിഭാഗം ഗ്രീക്ക് പാര്‍ലമെന്റംഗങ്ങള്‍ ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *