സ്വന്തം തട്ടകത്തില്‍ തകര്‍ന്നു തരിപ്പണമായി ബിജെപി; നേട്ടം കൊയ്ത് കോണ്‍ഗ്രസ്

ദില്ലി: ബിജെപി അംഗങ്ങളുടെ മരണത്തെ തുടര്‍ന്ന് രാജസ്ഥാനിലെ അല്‍വാര്‍, അജ്മീര്‍ ലോകസഭാ മണ്ഡലങ്ങളിലും മണ്ഡല്‍ഘട്ട് നിയമസഭാ മണ്ഡലത്തിലും നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി തകര്‍ന്നു തരിപ്പണമായി.

മൂന്നു സീറ്റിലും മുന്നേറുന്ന കോണ്‍ഗ്രസാണ് ഉപതെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്തത്. വസുന്ധരരാജാ സിന്ധ്യയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനത്തു ഈ വര്‍ഷം പകുതിയോടെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായയുള്ള സെമി ഫൈനലായാണ് ഉപതെരഞ്ഞടുപ്പിനെ രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിശേഷിപ്പിച്ചത്.

അജ്മീറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രഘു ശര്‍മ്മ 1,54336 വോട്ടിനും അല്‍വാറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കരണ്‍ സിങ് 59,935 വോട്ടിനും മുന്നിട്ട് നില്‍ക്കുകയാണ്.

രാജസ്ഥാനിലെ മണ്ഡല്‍ഘട്ട് നിയസഭാ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിവേക് തകര്‍ 11 ,136 വോട്ടിന് ബിജെപിയുടെ ശക്തി സിങ് ഹെഡ്‌ഗെയെ പരാജയപ്പെടുത്തി.

ബംഗാളിലെ നോവപാറ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 63,000 വോട്ടുകള്‍ക്ക് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുനില്‍ സിങ് വിജയിച്ചു.

മറ്റൊരു മണ്ഡലമായ ഉള്‍ബെറിയയില്‍ തൃണമൂല്‍ സ്ഥാനാര്‍ഥി സജിത അഹമ്മദ് 20,8180 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മുന്നിട്ട് നില്‍ക്കുകയാണ്. ബിജെപിയാണ് രണ്ടാം സ്ഥാനത്ത്.

Leave a Reply

Your email address will not be published. Required fields are marked *