കരിപ്പൂര്‍ വിമാനത്തവളത്തില്‍നിന്നും പ്രവാസികളുടെ ലഗേജ് മോഷണം; സിസിടിവി പരിശോധന തുടങ്ങി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഹാളില്‍നിന്നും യാത്രക്കാരുടെ ലക്ഷങ്ങള്‍ വിലവരുന്ന സാധനങ്ങള്‍ നഷ്ടപ്പെട്ട പരാതിയില്‍ മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കുകയാണെന്നു വിമാനത്താവള അതോറിറ്റി അധികൃതര്‍ പറഞ്ഞു. പ്രാഥമികാന്വേഷണത്തില്‍ കരിപ്പൂര്‍ വിമാനത്തവളത്തവളത്തില്‍നിന്നും മോഷ്ടിക്കപ്പെട്ടതായി കണ്ടെത്താനായിട്ടില്ലെന്നും വിശദമായ പരിശോധനക്ക് ശേഷം നഷ്ടപ്പെട്ടതായ ലഗേജുകള്‍ കൊണ്ടുവന്ന രാജ്യത്തെ വിമാനത്താവള അധികൃതരുമായി ബന്ധപ്പെടുമെന്നും കരിപ്പൂര്‍ വിമാനത്തവള അതോറിട്ടി അധികൃതര്‍ പറഞ്ഞു.

ഇന്നലെ മാത്രമായി കരിപ്പൂര്‍ വിമാനത്തവളം വഴി എത്തിയ യാത്രക്കാരില്‍നിന്നായി നാലു ലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങള്‍ നഷ്ടപ്പെട്ടതായാണ് പരാതി.

യാത്രക്കാര്‍ തന്നെ ഇക്കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഇന്നലെ രാവിലെ കരിപ്പൂരിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദുബായ് വിമാനത്തിലെ ആറു യാത്രക്കാര്‍ക്കാണ് നാലു ലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങള്‍ നഷ്ടപ്പെട്ടത്. ഇതിനാല്‍ തന്നെ ദുബായി വിമാനത്തവളത്തില്‍നിന്നും നഷ്ടപ്പെട്ടതാണോയെന്ന് അറിയാനായി ദുബായി വിമാനത്താവള അധികൃതര്‍ക്ക് വിവരം കൈമാറും.

കോഴിക്കോട് സ്വദേശിയായ യാത്രക്കാരന്റെ പാസ്‌പോര്‍ട്ടും നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെ കരിപ്പൂരിലെത്തിയ വിമാനത്തിലെ ചെക്ക് ഇന്‍ ബാഗേജുകളിലാണ് മോഷണം നടന്നിരിക്കുന്നത്. യാത്രക്കാര്‍ കൊണ്ടുവന്ന സ്വര്‍ണം, വിദേശ കറന്‍സികള്‍, ബ്രാന്‍ഡഡ് വാച്ചുകള്‍ എന്നിവയാണ് നഷ്ടമായത്്. കസ്റ്റംസ് ഹാളില്‍ നിന്നു ബാഗേജ് കൈപ്പറ്റിയ ശേഷമാണ് പലരും അവയുടെ ലോക്കുകള്‍ പൊട്ടിച്ചതായി അറിയുന്നത്. ചില ബാഗേജുകളുടെ സിബുകള്‍ വലിച്ചുപൊട്ടിച്ച നിലയിലായിരുന്നു. പണവും വിലയേറിയ വസ്തുക്കുളും കൈവശപ്പെടുത്തിയ ശേഷമാണ് ബാഗേജ് പുറത്തെത്തിച്ചിരിക്കുന്നത്. പല വസ്തുക്കളുടെയും കാലിപെട്ടികള്‍ മാത്രമാണ് യാത്രക്കാര്‍ക്ക് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ടു ആറു യാത്രക്കാര്‍ എയര്‍ ഇന്ത്യക്കും എയര്‍പോര്‍ട്ട് അഥോറിറ്റിക്കു പരാതി നല്‍കിയിട്ടുണ്ട്.

ദുബായില്‍ നിന്നു വന്ന വിമാനത്തിലെ യാത്രക്കാരില്‍ ചിലരുടെ സ്വര്‍ണമടക്കമുള്ള വിലകൂടിയ വസ്തുക്കള്‍ ലഗേജുകളില്‍ നിന്നും കവര്‍ന്ന സംഭവം നാണക്കേടാണെന്ന് എന്‍സിപി ന്യൂനപക്ഷ വകുപ്പ് ജില്ലാ കമ്മറ്റി കുറ്റപ്പെടുത്തി.കുറ്റവാളികളെ നിയമത്തിന് മുമ്ബില്‍ കൊണ്ടുവന്നു മാതൃകാപരമായി ശിക്ഷിക്കണമെന്ന് കമ്മറ്റി ആവശ്യപ്പെട്ടു.ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്തണം.

ജില്ലാ പ്രസിഡണ്ട് അബുലൈസ് തേഞ്ഞിപ്പലം അധ്യക്ഷ്യം വഹിച്ചു. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എന്‍എ മുഹമ്മദ് കുട്ടി (മമ്മൂട്ടി ) ഉദ്ഘാടനം ചെയ്തു. പിപിഎ ബഷീര്‍, ഇപി അഷറഫലി, പികെ മുഹമ്മദ് മൗലവി, പൊറ്റാ രത്ത് അഷ്‌റഫ്, എടി സെയ്തലവി, സലാം മാസ്റ്റര്‍ പുലാമന്തോള്‍, ഷംസു കുമ്മില്‍, കെപി മുഹമ്മദ് കുട്ടി പാണമ്ബ്ര പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *