കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കളെ പ്രതി തീവെച്ച്‌ കൊല്ലാന്‍ ശ്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കാഞ്ഞങ്ങാട്: കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കളെ പ്രതി തീവെച്ച്‌ കൊല്ലാന്‍ ശ്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. വീട്ടുകാരോടുള്ള വിരോധം കാരണം യുവാവിനെ പട്ടാപ്പകല്‍ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കളെ വീടിന് തീവെച്ച്‌ വധിക്കാന്‍ ശ്രമിക്കുകയും ദമ്ബതികള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിലാണ് പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പുതുക്കൈയിലെ കരിമാടി ബിജുവിനെതിരെയാണ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഒന്നാം ക്ലാസ് കോടതി ഒന്ന് കുറ്റപത്രം സമര്‍പ്പിച്ചത്.

വാഴുന്നോറൊടിയിലെ ദാമോദരന്‍ (45), ഭാര്യ ഷീല (40) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. 2015-ല്‍ വാഴുന്നോറൊടിയിലെ മണികണ്ഠനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ബിജു. രാവിലെ ടൗണില്‍ നിന്നും മീന്‍വാങ്ങി വീട്ടിലേക്ക് വരികയായിരുന്ന മണിയെ മോട്ടോര്‍ബൈക്കിലെത്തിയ ബിജു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മണിയുടെ കൊലപാതകത്തില്‍ രോഷാകുലരായ നാട്ടുകാര്‍ അന്ന് ബിജുവിന്റെ വീട് തീവെച്ച്‌ നശിപ്പിച്ചിരുന്നു.

തന്റെ വീടിന് തീവെക്കാന്‍ നേതൃത്വം നല്‍കിയത് ദാമോദരനാണെന്ന വൈരാഗ്യത്തെ തുടര്‍ന്നാണ് ജാമ്യത്തിലിറങ്ങിയ ബിജു രാത്രി ദാമോദരന്റെ വീടിന് പെട്രോളൊഴിച്ച്‌ തീവെച്ചത്. പെട്രോള്‍ തുണിയില്‍ മുക്കി കത്തിച്ച്‌ വീട്ടിനകത്തേക്ക് എറിയുകയും ചെയ്തു. തീ പടര്‍ന്നുപിടിച്ച്‌ ഉറങ്ങിക്കിടക്കുകയായിരുന്ന ദാമോദരന്റെയും ഷീലയുടെയും ദേഹത്തേക്ക് തീ പടരുകയായിരുന്നു. ബഹളം കേട്ട് അടുത്ത വീട്ടിലുണ്ടായിരുന്ന മകന്‍ വീട്ടിലെത്തിയ സമയത്ത് അക്രമിയായ ബിജു കുട്ടിയുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിച്ചെടുക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നുണ്ട്. നാട്ടുകാരാണ് തീയണച്ച്‌ ഇവരെ രക്ഷപ്പെടുത്തി ആശപത്രിയില്‍ എത്തിച്ചത്. ഓടിരക്ഷപ്പെട്ട ബിജുവിനെ ഹൊസ്ദുര്‍ഗ് എസ്‌ഐ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *