സമാധാനാഹ്വാനം ഇന്ത്യയുടെ പാരമ്ബര്യം; ഇമാമിനെയും സക്‌സേനയെയും പുകഴ്ത്തി രാഹുല്‍

ന്യൂഡല്‍ഹി: വര്‍ഗീയ കലാപങ്ങളില്‍ സ്വന്തം മക്കളുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടും നാടിന്‍റെ സമാധാനത്തിനായി ആഹ്വാനം ചെയ്ത പിതാക്കള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പശ്ചിമ ബംഗാളിലെ അസന്‍സോള്‍ പള്ളിയിലെ ഇമാം ഇംദാദുല്‍ റാഷിദിയും ഡല്‍ഹിയിലെ യശ്പാല്‍ സക്‌സേനയുമാണ് പുത്രദുഃഖത്തിനിടയിലും സമാധാനത്തിനായി നിലകൊണ്ട് രാജ്യത്തിന് മാതൃകയായത്.

വര്‍ഗീയ കലാപത്തില്‍ സ്വന്തം മക്കള്‍ കൊല്ലപ്പെട്ടിട്ടും ഇമാം റാശിദിയും യശ്പാല്‍ സക്‌സേനയും ഉയര്‍ത്തിയ സ്‌നേഹത്തിന്‍റെ സന്ദേശം നമ്മുടെ നാടിന്‍റെ പാരമ്ബര്യമാണെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. സ്‌നേഹം എപ്പോഴും വെറുപ്പിനെ അതിജീവിക്കും. കോണ്‍ഗ്രസിന്‍റെ പാരമ്ബര്യം സാഹോദര്യമാണ്. ആര്‍.എസ്.എസിന്‍റെയും ബി.ജെ.പിയുെടയും ആശയങ്ങളെ രാജ്യത്ത് വിജയിക്കാന്‍ അനുവദിക്കില്ലെന്നും രാഹുല്‍ പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

രാംനവമി ആഘോഷങ്ങളെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് 16കാരനായ മകനെ ഇമാം ഇംദാദുല്‍ റാഷിദിക്ക് നഷ്ടപ്പെട്ടമായത്. മകന്‍റെ മരണാനന്തര ചടങ്ങുകള്‍ക്ക് ഒത്തുകൂടിയ ആയിരക്കണക്കിന് ആളുകളോടാണ് ഇമാം റാഷിദി പ്രത്യാക്രമണത്തിന് മുതിരരുതെന്ന് അഭ്യര്‍ഥിച്ചത്. ദാരുണ സംഭവത്തെ തുടര്‍ന്ന് നാട്ടില്‍ വീണ്ടും അക്രമം പൊട്ടിപ്പുറപ്പെടാതിരിക്കാനായിരുന്നു ഇമാമിന്‍റെ ശ്രമം.

‘എനിക്ക് മകനെ നഷ്ടമായി. ഇനി ഒരു കുടുംബത്തിനും അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടാന്‍ പാടില്ല. ഒരു വീടുകളും കത്തിയെരിയാന്‍ പാടില്ല. അങ്ങനെ സംഭവിച്ചാല്‍ ഞാന്‍ ഈ പള്ളിയും നാടും ഉപേക്ഷിച്ച്‌ പോകും’ -ഇമാം റാഷിദി ജനങ്ങളോട് പറഞ്ഞു.

രാം നവമി ആഘോഷത്തോട് അനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട നാലാമത്തെയാളാണ് ഇംദാദുല്‍ റാഷിദിയുടെ മകന്‍. പത്താം ക്ലാസ് പരീക്ഷയെഴുതിയ സിബ്ദുള്ള റാശിദിയെന്ന 16കാരനാണ് സംഘര്‍ഷത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ചൊവ്വാഴ്ച വൈകീട്ട് മുതല്‍ സിബ്ദുള്ളയെ കാണാതായിരുന്നു. അസന്‍സോളിലെ രാലി പാര്‍ പ്രദേശത്തെ സംഘര്‍ഷത്തിനിടെയാണ് മകനെ കാണാതാകുന്നത്.

ബുധനാഴ്ച വൈകീട്ടാണ് സിബ്ദുള്ളയുടെ മൃതശരീരം കണ്ടെത്തുന്നതെങ്കിലും തിരിച്ചറിയുന്നത് അടുത്ത ദിവസമാണ്. ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്നാണ് സിബ്ദുള്ള മരിച്ചത്. വീട്ടില്‍ നിന്ന് പുറത്തേക്ക് പോയ മകന്‍ കലാപകാരികളുടെ കയ്യിലകപ്പെട്ടു. ഇതുകണ്ട മൂത്ത മകന്‍ ഉടനെ പൊലീസില്‍ വിവരമറിയിക്കാനായി പോയി. എന്നാല്‍, അവനെ സ്റ്റേഷനില്‍ പിടിച്ചുവെക്കുകയാണ് ഉണ്ടായതെന്നും റാഷിദി പറഞ്ഞു.

അസന്‍സോള്‍ പള്ളിയിലെ ഇമാമായിട്ട് 30 വര്‍ഷത്തിലധികമായി. ജനങ്ങള്‍ക്ക് ഞാന്‍ നല്‍കേണ്ടത് നല്ല സന്ദേശമാണ്. എനിക്കുണ്ടായ വ്യക്തിപരമായ നഷ്ടമാണ്. അത് ഞാന്‍ ഏറ്റെടുക്കുന്നു. പക്ഷേ അക്രമത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. അത് തിരിച്ചറിയണമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *