കഞ്ചാവ് കേസില്‍ അറസ്റ്റിലായ സ്ത്രീയുടെ കസ്റ്റഡിയില്‍ 14 കാരിയും : കുട്ടിയെ പെണ്‍വാണിഭ സംഘത്തില്‍ എത്തിച്ചത് കോട്ടയം സ്വദേശിനികള്‍

ചിങ്ങവനം: രണ്ടുകിലോ കഞ്ചാവുമായി പിടിയിലായ പൂവരണി പെണ്‍വാണിഭക്കേസ് പ്രതി ജോമിനിയുടെ കൂടെ പതിനാലുകാരി ഉണ്ടായിരുന്നതായി സൂചന. ജോമിനിക്കൊപ്പം പിടിയിലായ അനീഷിന്റെ ചിങ്ങവനം പന്നിമറ്റത്തെ വീട് കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. പൂവരണി പെണ്‍വാണിഭക്കേസില്‍ 22 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട ജോമിനി ഇപ്പോള്‍ അപ്പീല്‍ ജാമ്യത്തിലാണ്. ഇതിനിടെയും പെണ്‍വാണിഭസംഘങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നെന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നത്.

ഏറ്റുമാനൂര്‍ സ്വദേശിയായ മാളുവും കോട്ടയം സ്വദേശിയായ മായയും ചേര്‍ന്നാണ് പതിന്നാലുകാരിയായ പെണ്‍കുട്ടിയെ ജോമിനിക്കു കൈമാറിയതെന്നാണ് സൂചന. ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ അനീഷിന്റെ പന്നിമറ്റത്തെ മുറിയിലെത്തിച്ചിരുന്നതായും വിവരമുണ്ട്. എന്നാല്‍, എക്‌സൈസിന്റെ അന്വേഷണ പരിധിയില്‍ വരാത്ത വിഷയമായതിനാല്‍ അന്വേഷണം നടത്താനാവില്ലെന്ന നിലപാടിലാണ് എക്‌സൈസ്. നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന ജോമിനിയെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ നിര്‍ണായക വിവരം ലഭിച്ചേക്കും.

ചങ്ങനാശേരിയില്‍ രണ്ടുകിലോ കഞ്ചാവുമായി കഴിഞ്ഞ ദിവസമാണ് പള്ളിക്കത്തോട് പന്ത്രണ്ടാംമൈല്‍ ചോരികാവുങ്കല്‍ ജോമിനി (37), പള്ളിക്കത്തോട് അരിവിക്കുഴി കൊച്ചില്ലത്ത് വീട്ടില്‍ എസ്. അനീഷ് (35) എന്നിവര്‍ എക്‌സൈസിന്റെ പിടിയിലായത്. പൂവരണി സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ തട്ടിക്കൊണ്ടു വന്നു പലര്‍ക്കായി കാഴച വച്ച കേസിലെ പ്രധാന പ്രതികളാണ് ജോമിനിയും ഭര്‍ത്താവും. 2007 മുതല്‍ 2008 വരെയുള്ള സമയത്തിനിടെ പീഡനത്തിനിരയായ പെണ്‍കുട്ടി മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *