പ്രവാചക പള്ളിയില്‍ ഭജനമിരിക്കല്‍ സൗകര്യം ഇനി മുകള്‍ നിലയില്‍ മാത്രം: വിശ്വാസികള്‍ അറിയാന്‍

മദീന : മക്കയിലെ മസ്ജിദുല്‍ ഹറാം കഴിഞ്ഞാല്‍ മുസ്ലിംകളുടെ ഏറ്റവും പുണ്യമുള്ള രണ്ടാമത്തെ പള്ളിയാണ് മസ്ജിദുന്നബവി എന്നറിയപ്പെടുന്ന മദീനയിലെ പ്രവാചകന്റെ പള്ളി. ഇവിടെ ഭജനമിരിക്കാന്‍, റമദാന്‍ മാസത്തില്‍ പ്രത്യേകിച്ചും, വിശ്വാസികള്‍ വലിയ താല്‍പര്യം കാണിക്കാറുണ്ട്. മദീനയിലെ പ്രവാചക പള്ളിയില്‍ ഭജനമിരിക്കല്‍ (ഇഅ്തികാഫ്) ഇനി പള്ളിയുടെ മുകള്‍ നിലയില്‍ മാത്രം. താഴത്തെ നില നമസ്‌കാരത്തിനു മാത്രമായി ഒഴിച്ചിടും. ഇതിനായി പള്ളിക്ക് മുകളില്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ മദീന ഗവര്‍ണറും പ്രവിശ്യ ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ ഫൈസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം നടന്ന മദീന ഹജ്ജ് കമ്മിറ്റി യോഗത്തിലാണ് പദ്ധതി അംഗീകാരം നല്‍കിയത്.

റമദാനില്‍ ഇഅ്തികാഫ് ഇരിക്കുന്നവര്‍ക്ക് പ്രത്യേക രജിസ്ട്രേഷന്‍ സംവിധാനം ഒരുക്കാനും അധികൃതര്‍ ആലോചിക്കുന്നുണ്ട്. ഈ വര്‍ഷം റമദാന്‍ ഒന്നു മുതല്‍ മുകള്‍ നിലവില്‍ ഭജനമിരിക്കാനുള്ള സൗകര്യമൊരുക്കും. ഇതോടെ മസ്ജിദുന്നബവിയില്‍ താഴത്തെ നില പ്രാര്‍ഥനയ്ക്കായി എത്തുന്നവര്‍ക്ക് മാത്രമായി ഉപയോഗിക്കാനാകും. ഒരേ സമയം പതിനായിരം പേര്‍ക്ക് ഇഅ്തികാഫ് ഇരിക്കാനുള്ള സൗകര്യം റമദാനു മുന്‍പായി ഇവിടെ ഒരുക്കും. ഇഅ്തികാഫ് ഇരിക്കുന്നവര്‍ ലഗേജുമായി വരുമ്ബോള്‍ വിശ്വാസികള്‍ക്കുണ്ടാകുന്ന തടസങ്ങളും ബുദ്ധിമുട്ടുകളും ഒഴിവാക്കാന്‍ വേണ്ടിയാണ് പള്ളിയുടെ മുകളിലത്തെ നിലയില്‍ സൗകര്യമൊരുക്കുന്നത്. കൂടാതെ നമസ്‌കരിക്കുന്നവര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നത് ഒഴിവാക്കാനും ഇത് ഉപകരിക്കും.

ഏതാനും മണിക്കൂറുകള്‍ തുടങ്ങി റമദാന്‍ മുഴുവന്‍ വരെ ഇവിടെ ഇഅ്തികാഫ് ഇരിക്കുന്നവരുണ്ട്. അതിനായി മാത്രം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്നവരും കുറവല്ല. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനു വേണ്ടി മാത്രമേ ഭജനമിരിക്കുന്ന വേളയില്‍ പള്ളിയില്‍ നിന്ന് പുറത്തിറങ്ങുകയുള്ളൂ. ബാക്കി സമയങ്ങളില്‍ പ്രാര്‍ഥനകള്‍, ഖുര്‍ആന്‍ പാരായണം തുടങ്ങിയ കര്‍മങ്ങളില്‍ വ്യാപൃതരാവും. ചിലരില്‍ നിന്നുണ്ടാകുന്ന മോശം പ്രവണതകള്‍ നിയന്ത്രിക്കാന്‍ നിരീക്ഷണം ശക്തമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *