നിപ: കോഴിക്കോട് ആരോഗ്യവകുപ്പിന്റെ പ്രത്യേക ജാഗ്രതാ നിര്‍ദേശം; ബാലുശേരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ജീവനക്കാര്‍ക്കും അവധി നല്‍കി

കോഴിക്കോട്:  നിപ വൈറസ് ബാധയെ തുടര്‍ന്ന് രണ്ടുപേര്‍ക്കൂടി മരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കോഴിക്കോട് ബാലുശേരിയിലെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ജീവനക്കാര്‍ക്കും ആരോഗ്യവകുപ്പ് അവധി നല്‍കി. അതേസമയം ഒപി വിഭാഗം പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നും കഴിഞ്ഞ രണ്ടുദിവസമായി മരിച്ച മൂന്നുപേരുമായി അടുത്ത് ഇടപഴകിയവര്‍ നിപ സെല്ലുമായി ബന്ധപ്പെടണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, വൈറസിനെ പ്രതിരോധിക്കാനുള്ള പുതിയ മരുന്ന് ഓസ്‌ട്രേലിയയില്‍നിന്ന് വെള്ളിയാഴ്ച കോഴിക്കോട്ടെത്തും. ഓസ്‌ട്രേലിയയില്‍നിന്നു വൈറസിനെ പ്രതിരോധിക്കാനുള്ള 50 ഡോസ് മരുന്നാണ് വെള്ളിയാഴ്ച എത്തുന്നത്. ഒരാള്‍ക്ക് മൂന്നു ഡോസ് മരുന്നു മതിയാകും.

നിപ വൈറസ് ബാധ കണ്ടെത്തിയ 11 ദിവസത്തിനുള്ളില്‍ ഇതുവരെ 17 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. നിപ വൈറസാണ് വില്ലനെന്നു കണ്ടെത്താനായെങ്കിലും വൈറസിന്റെ ഉറവിടം കണ്ടെത്താനോ പകരുന്നതു തടയാനോ ആരോഗ്യവകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം മരിച്ച റസിനു വൈറസ് പകര്‍ന്നതു ബാലുശേരി താലൂക്ക് ആശുപത്രിയില്‍നിന്നാണ്. ഇതു കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. പേരാമ്ബ്ര താലൂക്ക് ആശുപത്രിയില്‍നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്നും മാത്രമാണു വൈറസ് പകര്‍ന്നതെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ ഇതുവരെയുള്ള കണക്കൂകൂട്ടല്‍.

1353 പേരാണു നിലവില്‍ സമ്ബര്‍ക്ക പട്ടികയില്‍ ഉള്ളത്. രണ്ടു പേര്‍ ചികിത്സയിലുണ്ട്. ഒന്‍പതു പേര്‍ നിരീക്ഷണത്തിലും കഴിയുന്നു.

Leave a Reply

Your email address will not be published. Required fields are marked *