എ എസ് ഐയായി ആള്‍മാറാട്ടം; തിരുവനന്തപുരം സ്വദേശി വയനാട്ടില്‍ അറസ്റ്റില്‍

മാനന്തവാടി: എ എസ് ഐയായി ആള്‍മാറാട്ടം നടത്തിയ തിരുവനന്തപുരം സ്വദേശി വയനാട്ടില്‍ അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശിയും കൊല്ലത്ത് താമസിച്ചുവരുന്നതുമായ കുണ്ടുമണ്‍ രജനിനിവാസില്‍ പി എം രാജീവിനെ(43)യാണ് വെള്ളമുണ്ട പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളമുണ്ട പോലീസ് സ്റ്റേഷനിലെ എ എസ് ഐ രാജന്റെ പേരിലായിരുന്നു രാജീവ് ആള്‍മാറാട്ടം നടത്തിയത്.

മെയ് അവസാനവാരം തരുവണയിലെ ഒരു സ്ത്രീയുടെ വീട്ടില്‍ മദ്യപിച്ചെത്തിയ രാജീവ് ബഹളം വെച്ചിരുന്നു. ബഹളം കേട്ടെത്തിയവര്‍ രാജീവിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് വെള്ളമുണ്ട സ്റ്റേഷനിലെ എ എസ് ഐ രാജനാണെന്ന് വെളിപ്പെടുത്തിയത്. ഒരു കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് എത്തിയതാണെന്ന് നാട്ടുകാരെ പറഞ്ഞുവിശ്വസിപ്പിക്കുകയും, അവരോടും വഴക്കിട്ട ശേഷം മുങ്ങുകയായിരുന്നു.

പ്രസ്തുത വിഷയം സോഷ്യല്‍മീഡിയ വഴി വ്യാപകമായി പ്രചരിച്ചതോടെ എ എസ് ഐ രാജന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തനിക്കുണ്ടായ മാനസിക ബുദ്ധിമുട്ടുകള്‍ ചൂണ്ടികാട്ടിയായിരുന്നു രാജന്റെ പരാതി. ഇതോടെ രാജീവിനെ പൊലീസ് പൊക്കുകയായിരുന്നു. തിരുവനന്തപുരം സ്വദേശിയായ രാജീവ് നിരവില്‍പ്പുഴ താമസിച്ചുവരികയാണെന്നാണ് ഏല്ലാവരെയും ധരിപ്പിച്ചിരുന്നത്.

കേസന്വേഷണവുമായി ബന്ധപ്പെട്ടാണ് സ്ത്രീയുടെ വീട്ടില്‍ എത്തിയതെന്നും രാജീവ് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു. പിന്നീട് രാജീവ് തന്ത്രപൂര്‍വ്വം മുങ്ങുകയും ചെയ്തു. ഈ സംഭവം സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചപ്പോഴാണ് എഎസ്‌ഐ രാജന് വിവരം ലഭിക്കുന്നത്. ഇതോടെ തനിക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടായതായി കാണിച്ച്‌ രാജന്‍ വെള്ളമുണ്ട പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഐപിസി 419 വകുപ്പ് പ്രകാരം ആള്‍മാറാട്ടത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത വെള്ളമുണ്ട പോലീസ് പ്രതിയായ രാജീവിനെ ഇന്നലെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് രാജീവിനെ ജാമ്യത്തില്‍ വിട്ടു. തിരുവനന്തപുരം സ്വദേശിയായ രാജീവ് കൊല്ലത്ത് ഭാര്യഗൃഹത്തിലാണ് താമസിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *