നേതൃത്വത്തിന്‌ സാമാന്യബുദ്ധിയില്ല; കെ എം മാണി ബിജെപിക്ക്‌ ഒപ്പം ചേരില്ല എന്ന്‌ ഉറപ്പുണ്ടോ: സുധീരന്‍

കൊച്ചി> സാമാന്യബുദ്ധിയില്ലാത്ത കോണ്‍ഗ്രസ്‌ നേതൃത്വമാണ്‌ രാജ്യസഭാ സീറ്റ്‌ കേരള കോണ്‍ഗ്രസ്‌ എമ്മിന്‌ നല്‍കിയതെന്നും ഇതൊരു ഹിമാലയന്‍ മണ്ടത്തരമാണെന്നും വീണ്ടും വി എം സുധീരന്‍. ഇതിനെതിരെ പ്രതികരിക്കുമ്ബോള്‍ പരസ്യ പ്രസ്‌താവന നടത്തരുതെന്ന വിലക്കുകാട്ടി വിരട്ടരുതെന്നും സുധീരന്‍. കെപിസിസി പ്രസിഡന്റായി തന്നെ കെട്ടിയിറക്കിയതല്ലെന്നും പ്രര്‍ത്തിച്ചുതന്നെയാണ്‌ വന്നതെന്നും ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ച്‌ സുധീരന്‍ പറഞ്ഞു. താന്‍ കെപിസിസി പ്രസിഡന്റായത്‌ ഉമ്മന്‍ചാണ്ടിക്ക്‌ ഇഷ്‌ടപ്പെട്ടില്ല. കെപിസിസി അധ്യക്ഷസ്‌ഥാനം രാജിവെക്കാന്‍ കാരണം കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പുവഴക്കാണെന്നും സുധീരന്‍ പറഞ്ഞു.

രാജ്യസഭാ സീറ്റ്‌ കിട്ടിയ കേരള കോണ്‍ഗ്രസ്‌ എമ്മും കെ എം മാണിയും ബിജെപിക്ക്‌ ഒപ്പം ചേരില്ല എന്ന്‌ ഉറപ്പുണ്ടോ. അവര്‍ സമദൂരം ആണല്ലോ പറയുന്നത് .യുപിഎക്കൊപ്പം നില്‍ക്കണമെന്ന ഒരു ഉറപ്പുപോലും വാങ്ങാതെയാണ്‌ സീറ്റ്‌ നല്‍കിയത്‌. കോണ്‍ഗ്രസില്‍നിന്ന്‌ ആരും രാജ്യസഭയില്‍ പോകേണ്ട എന്ന ചിലരുടെ സങ്കുചിത താല്‍പര്യമാണ്‌ സീറ്റ്‌ നഷ്‌ടപ്പെടാന്‍ ഇടയാക്കിയത്‌. ലോകസഭയില്‍ യുപിഎക്ക്‌ ഒരു സീറ്റാണ്‌ ഇതോടെ കുറയുന്നത്‌. ഇത്‌ ബിജെപിക്കാണ്‌ നേട്ടമുണ്ടാക്കുന്നത്‌

താന്‍ പ്രസിഡന്റായിരിക്കുമ്ബോഴാണ്‌ ആര്‍എസ്‌പി സീറ്റ്‌ നല്‍കുന്നത്‌. അത്‌ കമ്മിറ്റിയില്‍ ചര്‍ച്ച നടത്തിയശേഷമായിരുന്നു. കൂടാതെ യുപിഎക്കൊപ്പം നില്‍ക്കുമെന്ന ഉറപ്പും വാങ്ങിയിരുന്നു. അതിനാല്‍തന്നെ ഒരു പ്രതിഷേധവും അതുമായി ബന്ധപ്പെട്ട്‌ ഉണ്ടായില്ല. ഇവിടെ അതാണോ സ്‌ഥിതി.

കെപിസിസി പ്രസിഡന്റ്‌ സ്‌ഥാനത്തിരിക്കാന്‍ തികച്ചും യോഗ്യനെന്നു തോന്നിയതിനാലാണ്‌ ചുമതല ഏറ്റെടുത്തത്‌.അന്നും ഉമ്മന്‍ചാണ്ടി അതിനെതിരെ നിന്നു. താന്‍ പ്രസിഡന്റായത്‌ ഉമ്മന്‍ചാണ്ടിക്ക്‌ ഇഷ്‌ടപ്പെട്ടില്ല. താന്‍ നയിച്ച രാഷ്‌ട്രീയയ്രാത്രകള്‍ പരാജയപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചു. ഉദ്‌ഘാടന പ്രസംഗത്തില്‍ തന്റെ പേര്‌ പറയാന്‍പോലും ഉമ്മന്‍ചാണ്ടി തയ്യാറായില്ല. ക്രൂരതയോടെയുള്ള നിസംഗതയാണ്‌ ഉമ്മന്‍ചാണ്ടി കാണിച്ചത്‌. പ്രതിഷേധങ്ങള്‍ ഉയരുമ്ബോള്‍ പരസ്യപ്രസ്‌താവനക്ക്‌ വിലക്ക്‌ എന്ന ഒറ്റമൂലികൊണ്ട്‌ രക്ഷയില്ല. ഉമ്മന്‍ചാണ്ടിയും ഹസനുമെല്ലാം വിലക്ക്‌ ലംഘിച്ചിട്ടുള്ളവരാണ്‌. തെറ്റ്‌ കണ്ടാല്‍ താന്‍ ഇനിയും വിമര്‍ശിക്കും.

ഉമ്മന്‍ചാണ്ടിക്കുള്ള ആ സ്‌പര്‍ദ്ധയാണ്‌ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിച്ചത്‌.അര്‍ഹതപ്പെട്ടവരെ ചൂണ്ടികാണിച്ചിട്ടും ചിലര്‍ക്ക്‌ വേണ്ടി ഉമ്മന്‍ചാണ്ടി വാശിപിടിച്ചു. അത്‌ തെരഞ്ഞെടുപ്പിലും ബാധിച്ചു. താനല്ല. കോണ്‍ഗ്രസിലെ ഗ്രൂപ്പ്‌ മാനേജര്‍മാരാണ്‌ തെരഞ്ഞെടുപ്പ്‌ തോല്‍വിക്ക്‌ കാരണമെന്നും സുധീരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *