സൗദിയില്‍ വൈറസ് ഭീതി; 23 മരണം!! ചികില്‍സിച്ചവര്‍ക്കും രോഗം, റിയാദിലും ജിദ്ദയിലും നജ്‌റാനിലും

റിയാദ്: സൗദി അറേബ്യയില്‍ വൈറസ്് ഭീതി ഒഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ട്. ഇപ്പോഴും ആളുകള്‍ മരിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന. തിങ്കളാഴ്ച പുറത്തുവന്ന വിവര പ്രകാരം 23 പേര്‍ വൈറസ് ബാധ മൂലം മരിച്ചു.മെര്‍സ് കൊറോണ വൈറസ് ബാധയേറ്റാണ് ഇത്രയും പേര്‍ മരിച്ചതത്രെ.

ലോകത്തിന്റെ പല ഭാഗങ്ങളിലും കൊറോണ വൈറസ് ഭീതി നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യക്കാര്‍ പ്രത്യേകിച്ച് മലയാളി പ്രവാസികള്‍ ഏറെയുള്ള സൗദിയില്‍ നിന്നുള്ള വിവരങ്ങള്‍ ആശങ്ക ഇരട്ടിയാക്കുന്നു. തലസ്ഥാനമായ റിയാദിലും ജിദ്ദയിലും നജ്‌റാനിലും വൈറസ് ബാധയേറ്റുള്ള മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗികളെ ചികില്‍സിച്ച നഴ്‌സുമാര്‍ക്കും രോഗം ബാധിച്ചത്് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

പശ്ചിമേഷ്യയിലാണ് മെര്‍സ് കൊറോണ വൈറസ് കൂടുതല്‍ ഭീതി പരത്തിയത്. സൗദിയില്‍ ഇപ്പോഴും ഈ വൈറസ് ബാധ മൂലം ആളുകള്‍ മരിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ജനുവരി 21നും മെയ് 31നുമിടയില്‍ 23 പേര്‍ സൗദിയില്‍ മാത്രം കൊറോണ വൈറസ് ബാധയേറ്റ് മരിച്ചുവെന്നാണ് കണക്കുകള്‍.

2012ലാണ് കൊറോണ വൈറസ് ബാധയേറ്റവര്‍ മരിക്കുന്നതായി കണ്ടെത്തിയത്. കഴിഞ്ഞ മെയ് വരെയുള്ള കണക്കു പ്രകാരം ഈ വൈറസ് മൂലം ലോകത്ത് 2220 പേര്‍ മരിച്ചു. ഇതില്‍ 1844 പേര്‍ സൗദിയിലാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. കഴിഞ്ഞ ജനുവരിമെയ് കാലയളവില്‍ മെര്‍സ് കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവര്‍ 75 പേരാണ്. ഇതില്‍ 23 എണ്ണം സൗദിയിലാണ്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഹാഫിര്‍ അല്‍ബതിന്‍ മേഖലയിലെ സ്വകാര്യ ആശുപത്രിയില്‍ കൊറോണ വൈറസ് ബാധയേറ്റയാളെ ചികില്‍സിച്ചിരുന്നു. രോഗിയെ പരിചരിച്ചിരുന്ന മൂന്ന് നഴ്‌സുമാര്‍ക്ക് രോഗം ബാധിച്ചു. ഫെബ്രുവരിയില്‍ റിയാദിലെ ആശുപത്രിയില്‍ ആറ് പേരാണ് വൈറസ് ബാധയേറ്റ് ചികില്‍സ തേടിയത്.

ജിദ്ദയിലും നജ്‌റാനിലും രണ്ട് മുതിര്‍ന്ന വ്യക്തികള്‍ക്ക് കൊറോണ വൈറസ് ബാധയേറ്റിരുന്നു. ജിദ്ദയില്‍ ആശുപത്രിയില്‍ ചികില്‍സ തേടിയവരില്‍ നിന്ന് ആര്‍ക്കും പകര്‍ന്നതായി വിവരമില്ല. സൗദി അറേബ്യയിലാണ് ഈ അസുഖം 2012ല്‍ കണ്ടെത്തിയിത്. സാധാരണ പനിയാണ് ലക്ഷണം.

നേരത്തെ ഒട്ടകങ്ങളില്‍ കണ്ടിരുന്നു കൊറോണ വൈറസ്. 1983ലാണ് ഒട്ടകങ്ങളില്‍ വൈറസ് ബാധ കണ്ടത്. എന്നാല്‍ മനുഷ്യര്‍ക്ക് ഭീതിയുണ്ടായിരുന്നില്ല. 2012ലാണ് മനുഷ്യനിലും ഈ വൈറസ് കണ്ടത്. രോഗം സ്ഥിരീകരിക്കാന്‍ ഏറെ പ്രയാസമാണിത്. പ്രമേഹം, വൃക്ക സംബന്ധിയായ അസുഖം, ശ്വാസ കോശ അസുഖം എന്നിവയുള്ളവരില്‍ വൈറസ് ബാധയേല്‍ക്കാന്‍ സാധ്യത കൂടുതലാണ്.

നേരത്തെ സ്ഥിരീകരിക്കാന്‍ പ്രയാസമാണ്. അതുകൊണ്ടുതന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉടനെ നഴ്‌സുമാര്‍ക്കും മറ്റും രോഗം തിരിച്ചറിയില്ല. അവര്‍ രോഗിയുമായി അടുത്തിടപഴകുകയും രോഗം പകരാന്‍ കാരണമാകുകയും ചെയ്യും. സൗദിയില്‍ നഴ്‌സുമാര്‍ക്ക് രോഗം ബാധിക്കാന്‍ കാരണവും ഇതുതന്നെയാണ്.

ഒട്ടകങ്ങളുമായി അടുത്ത് ഇടപഴകിയവരിലാണ് രോഗം ആദ്യം കണ്ടത്. അതുകൊണ്ടുതന്നെ ഒട്ടകങ്ങളില്‍ നിന്ന് തന്നെയാണ് വൈറസ് പകര്‍ന്നതെന്ന് ലോകാരോഗ്യ സംഘടന സംശയിക്കുന്നു. കന്നുകാലികളുമായി ബന്ധപെട്ട് ജീവിക്കുന്നവര്‍ കൈകകാലുകള്‍ എപ്പോഴും വൃത്തിയായി കഴുകണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.

ഒമാനിലും യുഎഇയിലും മലേഷ്യയിലും കൊറോണ വൈറസ് ബാധ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെല്ലാം സൗദിയില്‍ നിന്നാണ് പകര്‍ന്നതെന്ന് കരുതുന്നു. സൗദിയില്‍ തീര്‍ഥാടനത്തിന് വന്നപ്പോള്‍ ഒട്ടക പാല്‍ കുടിച്ച മലേഷ്യക്കാരനാണ് രോഗം ബാധിച്ചതെന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

കൊറോണ വൈറസിനേക്കാള്‍ ഭീകരമല്ലെങ്കിലും കേരളത്തില്‍ ഭീതി പരത്തിയിരുന്നു നിപ്പാ വൈറസ്. മലബാറില്‍ വ്യാപക ആശങ്കയ്ക്കിടയാക്കിയ നിപ്പാ ബാധയേറ്റ് 15 പേര്‍ മരിച്ചിരുന്നു. മലേഷ്യയില്‍ നിന്നും ഓസ്‌ട്രേലിയയില്‍ നിന്നും മരുന്നെത്തിച്ചാണ് സര്‍ക്കാര്‍ നിപ്പാ വൈറസിനെ നേരിട്ടത്. രണ്ടാഴ്ചയിലധികം നീണ്ട പരിശ്രമത്തിനൊടുവില്‍ കേരളത്തില്‍ ഭീതിയൊഴിഞ്ഞു.

നിപ്പാ വൈറസ് കേരളത്തില്‍ വ്യാപകമായതിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങള്‍ കേരളത്തിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. യുഎഇ പൗരന്‍മാര്‍ക്കുണ്ടായിരുന്ന നിയന്ത്രണം കഴിഞ്ഞദിവസം യുഎഇ എടുത്തുകളഞ്ഞു. കേരളത്തില്‍ നിന്നുള്ള പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ഗള്‍ഫ് രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *