അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യയെ കോണ്‍ഗ്രസ് ജയിലാക്കി മാറ്റി: മോദി

മുംബയ്: സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യയെ കോണ്‍ഗ്രസ് ജയിലാക്കി മാറ്റിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനം. രാജ്യത്തെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ ഓരോരുത്തരും സ്വയം സമര്‍പ്പിക്കേണ്ട സാഹചര്യമാണ് ഇപ്പോഴത്തേതെന്നും മോദി പറഞ്ഞു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ 43ആം വാര്‍ഷികത്തോട് അനുബന്ധിച്ച്‌ ബി.ജെ.പി സംഘടിപ്പിച്ച്‌ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോദി.

ഇന്ത്യയുടെ സുവര്‍ണകാലഘട്ടത്തിലെ കറുത്ത പൊട്ടാണ് അടിയന്തരാവസ്ഥ. ആ അടിയന്തരാവസ്ഥയുടെ 43ആം വാര്‍ഷികത്തില്‍ കരിദിനം ആചരിക്കുന്നത് കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ മാത്രമല്ല, മറിച്ച്‌ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കേണ്ടതിനെ കുറിച്ച്‌ ജനങ്ങളെ ബോധവാന്മാരാക്കുക കൂടിയാണ് ലക്ഷ്യമിടുന്നത്. ഭരണഘടന അപകടത്തിലാണെന്നും ബി.ജെ.പിയുടെ ഭരണകാലത്ത് ദളിതര്‍ ഭയത്തോടെയാണ് കഴിയുന്നതെന്ന് പറഞ്ഞ് അനാവശ്യ ഭീതി സ‌ൃഷ്ടിക്കുന്ന കോണ്‍ഗ്രസ്. തങ്ങള്‍ മാറാന്‍ തയ്യാറല്ലെന്ന സൂചനയാണ് നല്‍കുന്നത് – മോദി പറഞ്ഞു.

സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി സ്വന്തം പാര്‍ട്ടിയെ തന്നെ കോണ്‍ഗ്രസ് നശിപ്പിച്ചു. അടിയന്തരാവസ്ഥക്കാലത്ത് പ്രതിപക്ഷ നേതാക്കളെ ഒന്നടങ്കം അറസ്‌റ്റു ചെയ്ത ഇന്ദിരാഗാന്ധി സര്‍ക്കാര്‍ രാജ്യത്തെ ജയിലാക്കി മാറ്റി. കോണ്‍ഗ്രസിന് രാജ്യത്തിനും ജനാധിപത്യത്തിനും വില കല്‍പിക്കാത്ത പാര്‍ട്ടിയാണ്. കോടതി വിധിക്ക് പിന്നാലെ രാജിവയ്ക്കേണ്ടിയിരുന്ന ഇന്ദിരാഗാന്ധി ചെയ്തത് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ്. അങ്ങനെയുള്ള കോണ്‍ഗ്രസുകാരാണ് ഭരണഘടനയെ സംരക്ഷിക്കുമെന്നതിനെ കുറിച്ച്‌ സംസാരിക്കുന്നതെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസിനായി പാടാന്‍ കിഷോര്‍കുമാര്‍ വിസമ്മതിച്ചപ്പോള്‍ റേഡിയോയിലൂടെ അദ്ദേഹത്തിന്റെ പാട്ടുകള്‍ പ്രക്ഷേപണം ചെയ്യാന്‍ കോണ്‍ഗ്രസ് വിസമ്മതിക്കുകയായിരുന്നുവെന്നും മോദി കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *