വിവാഹേതര ബന്ധമെന്ന് സംശയം; സ്വകാര്യഭാഗങ്ങളില്‍ ഷോക്കടിപ്പിച്ച്‌ ഭാര്യയെ കൊലപ്പെടുത്തി

റായ്പൂര്‍: സ്വകാര്യഭാഗങ്ങളില്‍ ഷോക്കടിപ്പിച്ച്‌ ഭാര്യയെ കൊലപ്പെടുത്തിയ സി.എ.എഫ്(ഛത്തീസ്ഗഢ് ആംഡ് ഫോഴ്സ്) ജവാനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഛത്തീസ്ഗഢിലെ ഭട്ടാപര ജില്ലയിലെ സുരേഷ് മിരിയെ(33)യാണ് കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിലെടുത്തത്. സുരേഷിന്റെ ഭാര്യ ലക്ഷ്മി(27) കഴിഞ്ഞ ബുധനാഴ്ചാണ് മരണപ്പെട്ടത്.

അസുഖബാധിതയായിരുന്ന ലക്ഷ്മി രോഗം മൂര്‍ച്ഛിച്ച്‌ മരണപ്പെട്ടെന്നായിരുന്നു സുരേഷ് ഭാര്യവീട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാല്‍ ലക്ഷ്മിയുടെ മരണത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് മരണത്തിലെ ദുരൂഹത നീങ്ങിയത്.

ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സുരേഷ് പോലീസിനോട് പറഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്ക്ശേഷം ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. ഇതിനുപിന്നാലെയാണ് വസ്ത്രങ്ങള്‍ അലക്കുകയായിരുന്ന ലക്ഷ്മിയെ ഷോക്കടിപ്പിച്ച്‌ കൊലപ്പെടുത്തിയത്. ‘ശുചിമുറിയില്‍ പ്രവേശിച്ച സുരേഷ് ആദ്യം ഭാര്യയെ പൊതിരെതല്ലി. പിന്നീട് മര്‍ദനമേറ്റ് അബോധാവസ്ഥയിലായ ഭാര്യയുടെ സ്വകാര്യഭാഗങ്ങളില്‍ ഇലട്രിക്ക് വയര്‍ ബന്ധിപ്പിച്ച്‌ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തി’- സര്‍ഗാവ് പോലീസ് ഔട്ട്പോസ്റ്റ് എ.എസ്.ഐ. പരാസ് റാം ജഗത് പറഞ്ഞു.

ലക്ഷ്മിയുടെ മരണം ഉറപ്പുവരുത്തിയ ശേഷം മൃതദേഹവുമായി സുരേഷ് നാട്ടിലേക്ക് പോയിരുന്നു. ഇവിടെവച്ചാണ് ലക്ഷ്മി മരണപ്പെട്ടതായി ഭാര്യവീട്ടുകാരെ വിവരമറിയിച്ചത്. നിലവില്‍ സര്‍ഗാവ് പോലീസിന്റെ കസ്റ്റഡിയിലുള്ള സുരേഷിനെ വെള്ളിയാഴ്ച ഭട്ടാപര പോലീസെത്തി അറസ്റ്റ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *