ബിജെപിയെ താഴെയിറക്കണം; പ്രധാനമന്ത്രി സ്ഥാനവും നല്‍കാന്‍ തയ്യാറെന്ന് കോണ്‍ഗ്രസ്

അധികാരത്തില്‍ നിന്ന് ബിജെപിയെ താഴെയിറക്കാന്‍ പ്രധാനമന്ത്രി സ്ഥാനമടക്കം പ്രതിപക്ഷത്തിന് നല്‍കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാക്കളില്‍ ആരെയും പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

ബിജെപി ഒരു തവണ കൂടി അധികാരത്തില്‍ വന്നാല്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാവുമെന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി സ്ഥാനമടക്കം ഇപ്പോള്‍ കോണ്‍ഗ്രസ് പ്രതിപക്ഷത്തിന് നല്‍കുന്നത്.

കോണ്‍ഗ്രസ് ഭൂരിപക്ഷത്തില്‍ വിജയിച്ചാല്‍ താന്‍ പ്രധാനമന്ത്രിയാകുമെന്ന് രാഹുല്‍ ഗാന്ധി തന്നെ വ്യക്തമാക്കിയിരുന്നു. ഇത് കോണ്‍ഗ്രസും അംഗീകരിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയെ തീരുമാനിച്ച്‌ തെരഞ്ഞെടുപ്പിനറങ്ങേണ്ട സാഹചര്യമില്ലെന്ന് കഴിഞ്ഞ ദിവവസം തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കി.

ഇതോടെ പ്രതിപക്ഷ ഐക്യത്തില്‍ വിള്ളലുണ്ടാവുമെന്ന തിരിച്ചറിവിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനമടക്കം വിട്ടു നല്‍കാന്‍ തയ്യാറായിരിക്കുകയാണ്. കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന സ്ഥാനാര്‍ഥിക്ക് പിന്തുണ ലഭിക്കാതെ വരികയാണെങ്കില്‍ പാര്‍ട്ടിക്കു പുറത്തുനിന്നുള്ള നേതാക്കളെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്.

വലിയ വിട്ടു വീഴ്ചക്കള്‍ നടത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കഴിഞ്ഞ ദിവസം നടന്ന പ്രവര്‍ത്തക സമിതി യോഗത്തിലും പ്രതിപക്ഷ ഐക്യം അനിവാര്യമാണെന്ന് യോഗം വിലയിരുത്തിയിരുന്നു.

എന്നാല്‍ തെരഞ്ഞെടുപ്പിനു മുമ്ബും ശേഷവും നടക്കുന്ന സഖ്യ നീക്കങ്ങളില്‍ രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കണമെന്ന് യോഗം അന്തിമ തീരുമാനം കൈകൊണ്ടിരുന്നു. ഉത്തര്‍പ്രദേശില്‍ ലോകസഭയിലേക്ക് 80 സീറ്റും ബംഗാളില്‍ 42 സീറ്റുമാണുള്ളത്.

ഈ രണ്ട് സംസ്ഥാനങ്ങളും നിര്‍ണായകമായതു കൊണ്ടാണ് മമതയോ മായവതിയോ പ്രധാനമന്ത്രിയാവുകയാണേല്‍ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരിക്കുന്നത്. ഉത്തര്‍ പ്രദേശിലും ബിഹാറിലും സഖ്യം രൂപവത്കരിക്കാന്‍ പാര്‍ട്ടി തയ്യാറാണെന്ന് രാഹുല്‍ നേരത്തെ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *