ജലനിരപ്പ് 2,392 അടി; ഇടുക്കി ഡാം തുറന്ന് വിടേണ്ട സാഹചര്യമെന്ന് മന്ത്രി

ഇടുക്കി: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ ഉടന്‍ തുറക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി എംഎം മണി. ഇതിന് വേണ്ട എല്ലാ സുരക്ഷാ ക്രമീകരണങ്ങളും സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ഡാമിലെ ജലനിരപ്പ് 2,392 അടിയാണ്. ഇത് 2,400 ല്‍ എത്തിയാല്‍ ഷട്ടറുകള്‍ തുറക്കും.

ഇതുവരെയുള്ള കണക്ക് അനുസരിച്ച്‌ ഏഴ് ദിവസത്തിനുള്ളില്‍ ഡാം തുറന്ന് വിടേണ്ട സാഹചര്യമാണ് ഉള്ളത്. എന്നാല്‍ നീരൊഴുക്ക് കുറഞ്ഞാല്‍ അണക്കെട്ട് തുറന്ന് വിടുന്നത് പരമാവധി ഒഴിവാക്കും. മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 142 ആക്കണമെന്ന കോടതിവിധി ഉണ്ടെങ്കിലും രണ്ട് സര്‍ക്കാരുകളും സമവായത്തിലെത്തി അതിന് മുന്‍പ് അണക്കെട്ട് തുറന്ന് വിടണം. അല്ലെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ വെള്ളം കുടിച്ചും തമിഴ്‌നാട്ടിലെ ജനങ്ങള്‍ വെള്ളം കിട്ടാതെയും മരിക്കും. മന്ത്രി പറഞ്ഞു.

അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ചെറുതോണി പുഴയുടെയും പെരിയാറിന്റെയും കരകളില്‍ താമസിക്കുന്നവര്‍ക്ക് വൈദ്യുതി ബോര്‍ഡ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇടുക്കി മൂലമറ്റം പവര്‍ഹൗസിലെ 130 മെഗാവാട്ടിന്റെ ഒരു ജനറേറ്റര്‍ നവീകരണത്തിനായി അടച്ചിട്ടിരിക്കുകയാണ്. ഇതൊഴികെയുള്ള എല്ലാ ജനറേറ്ററുകളും പരമാവധി സമയം പ്രവര്‍ത്തിക്കുന്നുണ്ട്. ഇടുക്കിയിലെ അഞ്ച് ജനറേറ്ററുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ ജനറേറ്ററുകളും പ്രവര്‍ത്തിപ്പിച്ചിട്ടും ഒഴുകിയെത്തുന്ന വെള്ളം പൂര്‍ണമായും വൈദ്യുതോത്പാദനത്തിന് പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നില്ല. ഇതിനാലാണ് ഡാം തുറന്ന് വിടേണ്ടി വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *