മോട്ടോര്‍ തൊഴിലാളി; ക്ഷേമനിധി ഇരട്ടിയായി വര്‍ദ്ധിപ്പിച്ചു

തിരുവനന്തപുരം ബസുകളിലും ഗുഡ്‌സ് വിഭാഗങ്ങളിലും പണി ചെയ്യുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കുമുള്ള മിനിമം പെന്‍ഷന്‍ ആയിരം രൂപയാക്കി വര്‍ധിപ്പിച്ചു. ചികില്‍സാ ധനസഹായം അന്‍പതിനായിരം രൂപയാക്കി, സര്‍വീസ് കാലയളവ് രണ്ടു വര്‍ഷമായി കുറച്ചു. നേരത്തേ കാന്‍സര്‍, ക്ഷയം, പക്ഷാഘാതം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്ക് മാത്രമാണ് ആനുകൂല്യം ലഭിച്ചിരുന്നത്. ഇപ്പേള്‍ വൃക്കസംബന്ധമായ അസുഖങ്ങള്‍, കാല്‍മുട്ട് മാറ്റിവയ്ക്കല്‍, കരള്‍സംബന്ധമായ അസുഖങ്ങള്‍, തലച്ചോറ് സംബന്ധമായ അസുഖങ്ങള്‍, കണ്ണ് സംബന്ധമായ അസുഖങ്ങള്‍ എന്നിവകൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. അപകട ചികിത്സാധനസഹായം അന്‍പതിനായിരം രൂപയാക്കി വര്‍ധിപ്പിച്ചു. അപകടമരണാനന്തര സഹായം ഒന്നര ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചു.

സ്വാഭാവിക മരണാനന്തര ധനസഹായം ഇരുപത്തയ്യായിരം രൂപയില്‍നിന്ന് അന്‍പതിനായിരം രൂപയാക്കി. വിവാഹ ധനസഹായം പതിനായിരം രൂപയില്‍നിന്ന് ഇരുപതിനായിരം രൂപയാക്കി. സ്‌കോളര്‍ഷിപ്പുകള്‍ ഹൈസ്‌കൂള്‍ തലത്തില്‍ അഞ്ഞൂറ് രൂപ മുതല്‍ എഴുനൂറ് രൂപ വരെയാക്കി. ഡിഗ്രി തലത്തില്‍ മൂവായിരം രൂപയാക്കി വര്‍ദ്ധിപ്പിച്ചു. റ്റി. റ്റി. സി, ഐ.റ്റി. ഐ തുടങ്ങിയ കോഴ്‌സുകള്‍ക്ക് രണ്ടായിരം രൂപയാക്കി വര്‍ദ്ധിപ്പിച്ചു. പ്രോഫഷണല്‍ ഡിപ്‌ളോമാ കോഴ്‌സിന് മൂവായിരം രൂപയാക്കി വര്‍ദ്ധിപ്പിച്ചു. പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സിന് മൂവായിരം രൂപയാക്കി വര്‍ധിപ്പിച്ചു. എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ എം.എസ് മുതലായ കോഴ്‌സുകള്‍ക്ക് ആറായിരത്തി അഞ്ഞൂറ് രൂപയാക്കി മാറ്റി. ബി ആര്‍ക്ക്, ബി.എസ്.എഫ് സി, ബി.എസ്. സി നഴ്‌സിംഗ്, ബി.എല്‍.ഐ.സി കോഴ്‌സുകള്‍ പുതുതായി ഉള്‍പ്പെടുത്തി. പോസ്റ്റ് ഗ്രോജുവേറ്റ് പ്രൊഫഷണല്‍ കോഴ്‌സകുള്‍ക്ക് അയ്യായിരം രൂപയാക്കി വര്‍ദ്ധിപ്പിച്ചു.

പ്രൊഫഷണല്‍ ബിരുദാനന്തര കോഴ്‌സുകള്‍ക്ക് ഏഴായിരത്തി അഞ്ഞൂറ് രൂപയാക്കി വര്‍ദ്ധിപ്പിച്ചു. അംഗമായിരുന്ന തൊഴിലാളി ഏതെങ്കിലും കാരണവശാല്‍ ക്ഷേമനിധി കുടിശിക വരുത്തിയിട്ടുണ്ടെങ്കില്‍ മരണാനന്തര ധനസഹായം ലഭിക്കുമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഒരു വര്‍ഷം വരെ കുടിശിക വരുത്തുന്നവരുടെ നോമിനിയ്ക്ക് കുടിശിക അടയ്ക്കാനുള്ള അവസരവും പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *