ഫോണ്‍സംഭാഷണങ്ങളില്‍ ദുരൂഹത; ജസ്‌നയുടെ ആണ്‍സുഹൃത്തിനെ വീണ്ടും ചോദ്യംചെയ്യുന്നു, ദൃശ്യങ്ങളും കാരണമായി

റാന്നി: പത്തനംത്തിട്ട കൊല്ലമുള സന്തോഷ്‌കവല കുന്നത്തുവീട്ടീല്‍ ജയിംസിന്റെ മകള്‍ ജെസ്‌ന മരിയ ജയിംസിനെ കാണാതായിട്ട് മൂന്ന്മാസങ്ങള്‍ കഴിഞ്ഞു. മാര്‍ച്ച് 22 നാണ് ജെസ്‌നയെ കാണാതാവുന്നത്. വിദ്യാര്‍ത്ഥിനിക്കായി ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘം സംസ്ഥാനത്തിനകത്തും പുറത്തും അരിച്ചുപെറുക്കിയെങ്കിലും ഇതുവരെ ഒരു നിഗമനത്തില്‍ എത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

ഇതുവരെ വ്യക്തമായ വിവരം പുറത്തുവിട്ടിട്ടില്ലെങ്കിലും കേസ് അന്വേഷണം അന്തിമഘട്ടത്തത്തിലാണെന്നാണ് പോലീസ് പറയുന്നത്. ഇതിനായി ജെസ്‌നയുടെ ആണ്‍സുഹൃത്തിനെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് പോലീസ്.

ജെസ്‌നയുടെ തിരോധാനത്തെക്കുറിച്ചുള്ള കേസ് അന്വേഷണം അന്തിമഘട്ടത്തിലാണെന്നാണ് പോലീസ് അറിയിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് പോലീസ് ശേഖരിച്ച ഫോണ്‍കോളുകളുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്.

നേരത്തെ കണ്ടെത്തിയ ഫോണ്‍കോളുകള്‍, സന്ദേശങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ജസ്‌നയുടെ ആണ്‍സുഹൃത്തിനെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് പോലീസ്. ഇതിനായി ഇയാളെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തും. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് കേസന്വേഷണം ഇപ്പോള്‍ പുരോഗമിക്കുന്നത്.

ജെസ്‌നയും ആണ്‍സുഹൃത്തും തമ്മിലുള്ള ഫോണ്‍സംഭാഷണമാണ് സുഹൃത്തിനെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ പോലീസിനെ പ്രേരിപ്പിച്ചത്. മുണ്ടക്കയത്തെ വസ്ത്രശാലയിലെ സിസിടിവി ദൃശ്യങ്ങളിലെ സംശയങ്ങള്‍ ദൂരീകരിക്കുക എന്ന ലക്ഷ്യവും പോലീസിനുണ്ട്. സിസിടിവി ദൃശ്യങ്ങളില്‍ കണ്ട യുവതി ആരാണെന്ന് ഇനിയും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

സിസിടിവി ദൃശ്യങ്ങള്‍ കാണുന്നത് ജീന്‍സും ടോപ്പും ധരിച്ച് ബാഗുമായി നടന്നപോകുന്ന ഒരു പെണ്‍കുട്ടിയേയാണ്. എന്നാല്‍ ഇത് ജസ്‌നയല്ലെന്നാണ് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നത്. എന്നാല്‍ ഇതിലൊരു അന്തിമനിഗമനത്തില്‍ എത്താന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

ജസ്‌നയെ പോലെയുള്ള പെണ്‍കുട്ടിയെ അടിമാലിയില്‍ കണ്ടെന്ന് ഒരു കാര്‍ ഡ്രൈവര്‍ കഴിഞ്ഞ ദിവസം പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണവും പോലീസ് ആരംഭിച്ചു. പ്രദേശത്തെ സിസിടിവികള്‍ പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കാര്‍ ഡ്രൈവറുടെ മൊഴി പൂര്‍ണമായും പോലീസ് മുഖവിലക്കെടുത്തിട്ടില്ല.

കാര്‍ ഡ്രൈവറുടെ മൊഴി പോലീസ് പൂര്‍ണമായും തള്ളിക്കളയുന്നുമില്ല. മൊഴി ശരിയാണോ എന്നറിയാന്‍ പ്രാഥമിക പരിശോധന നടത്തുകയാണ് അന്വേഷണ സംഘം. മൂന്ന് മാസം മുമ്പാണ് ജസ്‌നയെ കണ്ടതെന്നും കാര്‍ ഡ്രൈവര്‍ പറയുന്നു.

എന്തുകൊണ്ടാണ് ഇതുവരെ പോലീസില്‍ അറിയിക്കാതിരുന്നത് എന്നതായിരുന്നു പോലീസിന്റെ സംശയം. പത്രങ്ങള്‍ വായിക്കാതിരുന്നതിനാലാണ് സംഭവം അറിയാതിരുന്നതെന്ന് കാര്‍ ഡ്രൈവര്‍ പറയുന്നു. അടുത്തിടെയാണ് സംഭവം ഇത്രയും വിവാദമായത് അറിഞ്ഞത്. അപ്പോഴാണ് തന്റെ കാറില്‍ കയറിയ പെണ്‍കുട്ടിയല്ലേ ഇത് എന്ന് സംശയമുണര്‍ന്നത്. ഉടന്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.

ജസ്‌നയുടെ ഫോട്ടോയില്‍ കാണുന്ന പോലെയുള്ള കുട്ടിയാണ് തന്റെ കാറില്‍ കയറിയത്. ടാക്‌സി സ്റ്റാന്റില്‍ നിന്ന് മറ്റൊരു സ്ഥലത്ത് എത്തിച്ചുകൊടുത്തു. മൊഴി ശരിയാണോ എന്ന് പോലീസ് പരിശോധിക്കുകയാണ്. അതിന് ശേഷമേ ഇക്കാര്യത്തില്‍ എന്തെങ്കിലും പറയാന്‍ പറ്റുകയുള്ളൂവെന്നാണ് പോലീസ് പറയുന്നത്.

ജസ്‌നയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പണം ലക്ഷ്യമിട്ടാണ് അപൂര്‍ണമായ പല വിവരങ്ങളും പോലീസിന് ആളുകള്‍ കൈമാറുന്നത്.ഇത്തരത്തില്‍ പോലീസ് ലഭിച്ച പല വിവരങ്ങളും തെറ്റായിരുന്നു. എങ്കിലും പോലീസ് എല്ലാം അന്വേഷണ വിധേയമാക്കി കുറ്റമറ്റ രീതിയില്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോവാനാണ് പോലീസ് ശ്രമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *