സരിത എഴുതിയ കത്തില്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്തിയത് ഗണേഷ് കുമാര്‍ എന്ന് ഉമ്മന്‍ചാണ്ടി

സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി സരിത എസ്. നായരുടെ കത്തിന്റെ പേജ് കൂട്ടിച്ചേര്‍ക്കപ്പെട്ടതിന് പിന്നില്‍ കേരള കോണ്‍ഗ്രസ് (ബി) എം.എല്‍.എ കെ.ബി. ഗണേശ് കുമാറാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൊട്ടാരക്കര ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഉമ്മന്‍ചാണ്ടി ഗണേശ് കുമാറിനെതിരെ മൊഴി നല്‍കിയത്.

സരിതയുടെ 21 പേജുള്ള കത്ത് 24 പേജാക്കിയത് ഗണേശാണ്. യുഡിഎഫ് മന്ത്രിസഭയില്‍ നിന്നു പുറത്തുപോയ ഗണേഷ്‌കുമാറിനു പല കാരണങ്ങളാലും തിരികെ പ്രവേശിക്കുവാന്‍ സാധിച്ചില്ല. ഇതുമൂലം മുഖ്യമന്ത്രി എന്ന നിലയില്‍ തന്നോടും യുഡിഎഫ് നേതാക്കളോടും ഗണേഷിനു വിരോധമുണ്ടായെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സോളാര്‍ തട്ടിപ്പിന്റെ പേരില്‍ വ്യാപകമായ പരാതി ഉയര്‍ന്നപ്പോള്‍ ടീം സോളാര്‍ കമ്ബനിയുടെ ഉടമസ്ഥരായ സരിത നായര്‍ക്കും ബിജു രാധാകൃഷ്ണനുമെതിരെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഇവര്‍ക്കെതിരെ നിരവധി ക്രിമിനല്‍ കേസുകളും റജിസ്റ്റര്‍ ചെയ്തു. മന്ത്രിസഭാ തീരുമാനപ്രകാരം സോളാര്‍ കേസില്‍ ഒരു കമ്മിഷനെയും നിയമിച്ചു.

സരിതാ നായര്‍ തന്റെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണനു ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ പത്തനംതിട്ട ജയിലില്‍ കൈമാറിയ 21 പേജുള്ള കത്ത് സോളര്‍ കമ്മിഷനു മുന്നിലെത്തിയപ്പോള്‍ 25 പേജായി വര്‍ധിച്ചു. അധികം കൂട്ടിച്ചേര്‍ത്ത നാലു പേജുകളിലാണ് തനിക്കും യുഡിഎഫ് നേതാക്കള്‍ക്കുമെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ പുറപ്പെടുവിച്ച റിപ്പോര്‍ട്ടു റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ടു താന്‍ ഹൈക്കോടതിയെ സമീപിക്കുകയും റിപ്പോര്‍ട്ട് ഭാഗികമായി റദ്ദു ചെയ്യുകയും ചെയ്തു.

കത്തിലെ അധികമായി എഴുതിച്ചേര്‍ത്ത പേജുകളും തുടര്‍ന്നുണ്ടായ കണ്ടെത്തലുകളും സര്‍ക്കാര്‍ നടപടി ക്രമങ്ങളും പരിശോധിക്കണമെന്നും പേജുകളെ അടിസ്ഥാനമാക്കിയുള്ള വാര്‍ത്തകളും പ്രചാരണങ്ങളും അവസാനിപ്പിക്കണമെന്നും ഹൈക്കോടതി വിധിച്ചെന്നും ഉമ്മന്‍ ചാണ്ടി മൊഴി നല്‍കി.

കത്തിലെ കൂട്ടിച്ചേര്‍ത്ത പരാമര്‍ശങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇതിന്റെ സത്യാവസ്ഥ തെളിയിക്കണം എന്നുമാവശ്യപ്പെട്ടു സുധീര്‍ ജേക്കബ് എന്നയാള്‍ ഫയല്‍ ചെയ്ത കേസിലാണ് കഴിഞ്ഞദിവസം ഉമ്മന്‍ ചാണ്ടി നേരില്‍ ഹാജരായി മൊഴി നല്‍കിയത്. കൊട്ടാരക്കര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് എം.രാജപ്പന്‍നായര്‍ക്കു മുന്‍പാകെയാണ് മൊഴി നല്‍കിയത്.

എന്നാല്‍ കേസിലെ മുഖ്യ പ്രതിയായിരുന്ന സരിത എസ്.നായര്‍ ഇക്കാര്യം നിഷേധിച്ചു രംഗത്തെത്തി. സ്വയം എഴുതിയ കത്താണ് ഇതെന്നും ആരും പിന്തുണച്ചിട്ടില്ലെന്നും സരിത പറഞ്ഞു. ഉമ്മന്‍ ചാണ്ടി കത്തിനെ ഭയപ്പെടുന്നുണ്ട്. അതുകൊണ്ടാണ് ഈ പ്രതികരണം. തെളിവുകള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും സരിത പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *