തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതികളില്‍ ഇന്ന് മാത്രം 20 പേര് മരിച്ചു. ഇതോടെ ബുധനാഴ്ചയും ഇന്നുമായി മരിച്ചവരുടെ എണ്ണം 51 ആയി. കനത്ത മഴ സംസ്ഥാനം മുഴുവന്‍ തുടരുകയാണ്. പലയിടത്തും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തുടരുകയാണ്. പലരേയും കാണാതായ വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. അടിയന്തര സഹായത്തിന് 1077 എന്ന ടോള്‍ ഫ്രീ നമ്ബറില്‍ വിളിക്കാം.
മലപ്പുറം ഊര്‍ങ്ങാട്ടേരിയില്‍ ഉരുള്‍പൊട്ടലില്‍ രണ്ട് പേര് കൂടി മരിച്ചു. തൃശൂര്‍ വടക്കാഞ്ചേരിയില്‍ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. നാല് വീടുകള്‍ മണ്ണിനടിയിലായി. ഇവിടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
പാലക്കാട് ആലത്തൂര്‍ വീഴുമലയില്‍ ഉരുള്‍പൊട്ടി. കല്പിനിയില് വീടുതകര്‍ന്ന് ഒരു കുട്ടി മരിച്ചു . കോഴിക്കോട് തിരുവമ്ബാടിയിലും മുക്കത്തും ഉരുള്‍പൊട്ടലുണ്ടായി. തൃശൂര്‍ പൂമലയില്‍ മണ്ണിടിച്ചിലില്‍ വീടുതകര്‍ന്ന് രണ്ടു പേര് മരിച്ചു. തൃശൂര്‍ വെറ്റിലപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിച്ചു. കോട്ടയം ജില്ലയിലെ തീക്കോയി വെള്ളികുളം ടൗണില്‍ ഉരുള്‍പൊട്ടലില്‍ നാലുപേര്‍ മരിച്ചു. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം.
സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമാണെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെയും വിളിച്ചു കൂടുതല്‍ സഹായം അഭ്യര്‍ഥിച്ചു. അടിയന്തര ഇടപെടല്‍ നടത്താമെന്ന് ഇരുവരും മുഖ്യമന്ത്രിയെ അറിയിച്ചു.
ഭോപ്പാലില്‍ നിന്നും പൂനെയില്‍ നിന്നും കൂടുതല്‍ സൈന്യത്തെ കേരളത്തിലേക്ക് അയച്ചു. പന്പയാര് നിറഞ്ഞു കവിഞ്ഞതിനാല്‍ പത്തനംതിട്ട ജില്ല ഒറ്റപ്പെട്ട അവസ്ഥയിലാണ്. നിരവധി പേര് പത്തനംതിട്ടയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വീടുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷപ്പെടുത്താന്‍ സൈന്യം ഉള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തകര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
റെയില്‍വേ ട്രാക്കുകളിലേയ്ക്ക് മണ്ണിടിച്ചിലും വെളളം കയറിയതിനാലും തിരുവനന്തപുരത്ത് നിന്നുള്ള മുഴുവന്‍ ട്രെയിനുകളും റദ്ദാക്കി. പത്തനംതിട്ടയില്‍ നിന്ന് 20 പെരെ സൈന്യം വ്യോമമാര്‍ഗം രക്ഷപ്പെടുത്തി തിരുവനന്തപുരത്ത് എത്തിച്ചു. കൊച്ചി മെട്രോയും കനത്ത മഴയെത്തുടര്‍ന്ന് സര്‍വീസ് നിര്‍ത്തി.
