പ്രളയക്കെടുതി; കേന്ദ്ര സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചു

ന്യൂഡല്‍ഹി: കനത്ത മഴ കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്നതോടെ കേരളത്തില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. കേരളത്തിലെ സാഹചര്യം മോശമായതോടെ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചു. യൂണിയന്‍ ക്യാബിനറ്റ് സെക്രട്ടറി പികെ സിന്‍ഹയുടെ നേതൃത്വത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള ദുരന്തനിവാരണ സമിതിയുടെ യോഗമാണ് വിളിച്ചു ചേര്‍ത്തത്.

അണക്കെട്ടുകളിലെയും നദികളിലെയും ജലനിരപ്പ് ക്രമാതീതമായി ഉയരുകയും ഉരുള്‍പ്പൊട്ടലുകള്‍ തുടരുകയും പലപ്രദേശങ്ങള്‍ ഒറ്റപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനം വീണ്ടും കേന്ദ്ര സഹായം തേടിയിരുന്നു. ദുരിതനിവാരണം കൂടുതല്‍ ദുഷ്‌ക്കരമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ സേനാംഗങ്ങളെ ആവശ്യമുണ്ടെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു.

അതനുസരിച്ച്‌ എന്‍ഡിആര്‍എഫിന്റെ 40 ടീമുകള്‍, കൂടുതല്‍ ലൈഫ് ജാക്കറ്റുകള്‍, ബോട്ടുകള്‍ എന്നിവ കേന്ദ്രം ഉറപ്പു നല്‍കിയിട്ടുണ്ട്. എന്‍ഡിആര്‍എഫിന്റെ പ്രത്യേക സംഘം സംസ്ഥാനത്ത് എത്തിക്കഴിഞ്ഞു. ഇവരെ വിവിധ സ്ഥലങ്ങളിലേയ്ക്ക് വിന്യസിക്കും. രക്ഷാ പ്രവര്‍ത്തനത്തിനുള്ള ആധുനിക സജ്ജീകരണങ്ങളും ഇവരുടെ പക്കലുണ്ട്.

ആദ്യഘട്ടത്തില്‍ പത്തനംതിട്ടയിലേയ്ക്ക് സേനാംഗങ്ങളെ വിന്യസിപ്പിയ്ക്കും. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമനുസരിച്ചായിരിക്കും പ്രവര്‍ത്തനങ്ങള്‍. വ്യോമസേനയുടെ ഹെലികോപ്റ്റര്‍ രാവിലെ 21 പേരെ പത്തനംതിട്ടയില്‍ നിന്ന് രക്ഷിച്ചിരുന്നു. ആളുകളെ കൊല്ലം വര്‍ക്കലയിലേയ്ക്ക് എത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *