ഹൂബ്ലി വിമാനത്താവളത്തിലെ വന്‍ അപകടത്തില്‍ നിന്നും രാഹുല്‍ഗാന്ധി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ന്യൂഡല്‍ഹി: കര്‍ണാടകയിലെ ഹൂബ്ലി വിമാനത്താവളത്തിലെ വന്‍ അപകടത്തില്‍ നിന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. രാഹുല്‍ ഗാന്ധി സഞ്ചരിച്ച ചാര്‍ട്ടേര്‍ഡ് വിമാനം അസ്വാഭാവികമായി തകരാറിലായ സംഭവത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. അപകടത്തില്‍ പെടാന്‍ വെറും 20 സെക്കന്‍ഡ് മാത്രം ബാക്കി നില്‍ക്കെയാണ് തകരാറ് പരിഹരിക്കാനായതെന്നും, തലനാരിഴയ്ക്കാണ് രാഹുല്‍ രക്ഷപ്പെട്ടതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന് കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടംഗ സമിതിയാണ് അന്വേഷണം നടത്തിയത്. വിമാനത്തിന് തകരാറ് പറ്റിയപ്പോള്‍ വിമാനജീവനക്കാര്‍ ഇത് നിയന്ത്രണത്തിലാക്കാന്‍ വൈകിയതായി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ബാക്കി 20 സെക്കന്‍ഡിനകം തകരാര്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലായിരുന്നില്ലെങ്കില്‍ വിമാനം തകരുമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ഏപ്രില്‍ 26നാണ് സംഭവം നടന്നത്. രാഹുല്‍ ഗാന്ധിയും നാല് സഹയാത്രികരുമായി ഡെല്‍ഹിയില്‍ നിന്നും കര്‍ണാടകയിലേക്ക് പുറപ്പെട്ട വിമാനം യാത്രാമധ്യേ തകരാറുകള്‍ നേരിടുകയായിരുന്നു. സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് കോണ്‍ഗ്രസ് നേരത്തേ ആരോപിച്ചിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വൈകിയതിലും കോണ്‍ഗ്രസ് ദുരൂഹത ആരോപിച്ചു. റെലിഗേയര്‍ ഏവിയേഷന്‍ എന്ന കമ്ബനിയുടേതാണ് അപകടത്തിലായ വിമാനം. 2011ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട വിമാനമാണിത്.

Leave a Reply

Your email address will not be published. Required fields are marked *