കോഴിക്കോട്: മഴക്കെടുതി മാറി വെള്ളം ഇറങ്ങിയപ്പോള്‍ സംസ്ഥാനം പകര്‍ച്ചവ്യാധി ഭീതിയില്‍. കോഴിക്കോട്, ഇടുക്കി, ആലപ്പുഴ ജില്ലകളിലായി പനി ബാധിച്ച് ഒന്‍പത് പേര് മരിച്ചു.
കോഴിക്കോട്ട് എലിപ്പനി ബാധിച്ച് മൂന്ന് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജില്ലയുടെ പല ഭാഗത്തും എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേര് ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 64 പേര്‍ക്ക് രോഗലക്ഷണങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ആലപ്പുഴ ജില്ലയില്‍ പകര്‍ച്ചവ്യാധി പിടിപെട്ട് അഞ്ചുപേരാണ് ഇതുവരെ മരിച്ചത്. ഇടുക്കിയില്‍ ഒരാളും ഇതിനോടകം മരിച്ചിട്ടുണ്ട്. എന്നാല്‍ എലിപ്പനി ബാധിച്ചാണോ ഇവര്‍ മരിച്ചതെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. സംസ്ഥാനത്താകെ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
കോഴിക്കോട്ട് എലിപ്പനി സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്ജിതമക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. എലിപ്പനി വ്യാപകമാക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ 16 താത്കാലിക ആശുപത്രികള്‍ ഇന്ന് പ്രവര്‍ത്തനം ആരംഭിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുറവുള്ള സ്ഥലങ്ങളിലാണ് ആശുപത്രികള്‍ ആരംഭിക്കുന്നത്. കാക്കൂര്‍, ചെറുവണ്ണൂര്‍, ബേപ്പൂര്‍, ചക്കിട്ടപ്പാറ, ചൂലൂര്‍, കാക്കോടി, കുണ്ടുത്തോട്, കുന്നമംഗലം, മൂഴിക്കല്‍, പെരുവയല്‍ , പുതുപ്പാടി, തണ്ണീര്‍പന്തല്‍ , വാണിമേല്‍, വേളം, മരുതോങ്കര, തിരുവമ്ബാടി എന്നിവിടങ്ങളിലാണ് ആരോഗ്യ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്.
സബ്സെന്ററുകളില്‍ സൗകര്യമുണ്ടെങ്കില്‍ അവിടെയായിരിക്കും ആശുപത്രി പ്രവര്‍ത്തിക്കുക. അല്ലെങ്കില്‍ കെട്ടിടങ്ങള്‍ വാടയ്കക്കെടുത്ത് പഞ്ചായത്ത് നല്‍കും. ഇത്തരത്തില്‍ ആരംഭിക്കുന്ന ആശുപത്രികളില്‍ മെഡിക്കല്‍ കോളജില്‍ നിന്നുള്ള 16 പിജി വിദ്യാര്‍ഥികളുടെ സേവനമാണ് ഉപയോഗപ്പെടുത്തുന്നത്. 16 നഴ്സുമാരെയും നിയമിച്ചു. 82 ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ കോഴിക്കോട്ടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനായി ആരോഗ്യവകുപ്പ് അടിയന്തരമായി അനുവദിച്ചിട്ടുണ്ട്. ഇതില്‍ 52 പേരെ വിവിധ സ്ഥലങ്ങളില്‍ നിയമിച്ചു. മറ്റുള്ളവരേയും ഉടന്‍ നിയമിക്കും.
മഞ്ഞപ്പിത്തം, സന്നിപാതജ്വരം, അതിസാരം, വയറിളക്കം എന്നിവയാണ് വിവിധ പകര്‍ച്ച വ്യാധികളുടെ ലക്ഷണങ്ങള്‍. കുട്ടികള്‍ക്ക് വയറിളക്കം മൂലമുണ്ടാകുന്ന നിര്‍ജ്ജലീകരണം തടയാന്‍ വേണ്ട കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
