249 കായിക താരങ്ങള്‍ക്ക് മൂന്ന്‌ മാസത്തിനകം ജോലി നല്‍കും: മന്ത്രി ഇ പി

സംസ്ഥാനത്തെ 249 കായിക താരങ്ങള്‍ക്ക് മൂന്നു മാസത്തിനകം ജോലി നല്‍കുമെന്ന് കായിക മന്ത്രി ഇ പി ജയരാജന്‍. സര്‍ക്കാര്‍ പൊതു മേഖല സ്ഥാപനങ്ങളിലാണ് തൊഴില്‍ നല്‍കുക. എല്‍ഡി എഫ് അധികാരത്തില്‍ വന്നതിന് ശേഷം രാജ്യത്തിനായി മെഡല്‍ നേടിയ 147 കായിക താരങ്ങള്‍ക്ക് ജോലി അനുവദിച്ചിട്ടുണ്ട്.

കായിക മേഖലയുടെ വളര്‍ച്ചയ്ക്ക് ഇത് പ്രചോദനമാകും. നീലേശ്വരം രാങ്കണ്ടത്ത് ദേശീയ വനിത സബ് ജൂനിയര്‍ ഫുട്‌ബോള്‍ താരം ആര്യശ്രീക്ക് സിപിഐ എം നിര്‍മിക്കുന്ന വീടിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
പി എസ് സി യില്‍ കായിക താരങ്ങള്‍ക്ക് ഒരു ശതമാനം ജോലി സംവരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. കായിക മേഖലയുടെ വികസനത്തിന് 700 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. ജില്ലയില്‍ സര്‍ക്കാര്‍ ചുമതലയില്‍ ഒരോ ഫുട്‌ബോള്‍ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങി. പരിശീലനത്തിനെത്തുന്ന കുട്ടികള്‍ക്ക് ഭക്ഷണവും യാത്ര ചെലവും നല്‍കുന്നുണ്ട് .പെണ്‍കുട്ടികള്‍ക്കുള്ള ഫുട്‌ബോള്‍ കോച്ചിങ് ക്യാമ്ബും ഉടന്‍ ആരംഭിക്കും. സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂകളിലും യോഗ പരിശീലനവും നല്‍കും. ഇതിനുള്ള അധ്യാപകരെ കായിക വകുപ്പ് അനുവദിക്കും. ഒരു സബ് ജില്ലയില്‍ ഒരു യോഗ അധ്യാപകനെ നിയമിക്കും.

ചന്ദ്രനില്‍ പോകാന്‍ സ്ത്രീകള്‍ തയ്യാറെടുക്കുന്ന കാലഘട്ടത്തില്‍ അവരെ അടുക്കളയില്‍ തളച്ചിടാനാണ് ചില പിന്തിരിപ്പന്‍ ശക്തികള്‍ ശ്രമിക്കുന്നത്. പുരുഷന്‍മാരെ പോലെ സ്ത്രീകള്‍ക്കും ജീവിക്കാനും ജോലി ചെയ്യാനും അവസരമുണ്ട്. പെണ്‍കുട്ടികള്‍ എല്ലാ രംഗത്തും മുന്നേറുമ്ബോള്‍ അത് തകര്‍ക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും മന്ത്രി ഇ പി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *