പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ കേരളം ശ്രമിക്കുമ്ബോള്‍ കേന്ദ്രം ഞെരുക്കിക്കൊല്ലുന്നുവെന്ന് തോമസ് ഐസക്

കോഴിക്കോട്: പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ കേരളം ശ്രമിക്കുമ്ബോള്‍ കേന്ദ്രം ഞെരുക്കിക്കൊല്ലാന്‍ ശ്രമിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്. കേരളപ്പിറവി ദിനത്തിനോടനുബന്ധിച്ച്‌ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ വിമുഖതയ്ക്കെതിരെ മന്ത്രി രൂക്ഷമായി പ്രതികരിച്ചത്.’പ്രളയനഷ്ടങ്ങളെ അതിജീവിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങളെ എങ്ങനെയും തടയിടാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ സംസ്ഥാനത്തോടും ജനങ്ങളോടും ഇത്രയ്ക്ക് രാഷ്ട്രീയവൈരാഗ്യവും വിദ്വേഷവും വച്ചുപുലര്‍ത്തുന്നതിന് ഒരു കാരണമേയുള്ളൂ. കേരളത്തിന്റെ മതനിരപേക്ഷ പാരമ്ബര്യം സംഘപരിവാറിനെ അത്രത്തോളം ഭയപ്പെടുത്തുന്നുണ്ട്.’

ജാതിയ്ക്കും മതത്തിനും അതീതമായ രാഷ്ട്രീയവും സംസ്‌കാരവും ഉയര്‍ത്തിപ്പിടിക്കുന്നു എന്ന തെറ്റിന് മലയാളിയെ മൊത്തത്തില്‍ ശിക്ഷിക്കുകയാണ് ബി.ജെ.പിയും കേന്ദ്രസര്‍ക്കാരുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ പ്രളയക്കെടുതിയോടൊപ്പം സംഘപരിവാറിന്റെ കെടുതിയേയും കേരളം അതിജീവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തെ പുനര്‍നിര്‍മ്മിക്കേണ്ടതിന്റെ ആകെ തുകയുടെ മൂന്നു ശതമാനം മാത്രമാണ് കേന്ദ്രം തന്നതെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടുന്നു. സ്വന്തം നിലയില്‍ സഹായം വാങ്ങാനുള്ള ശ്രമങ്ങള്‍ക്ക് കേന്ദ്രം തടയിടുകയാണെന്നും അദ്ദേഹം പറഞ്ഞു.കേരളം നടത്തുന്ന തനതു പ്രവര്‍ത്തനങ്ങളുടെ അടിവേരറുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പകയോടെ കേരളത്തെ ഞെരുക്കിക്കൊല്ലാന്‍ കേന്ദ്രസര്‍ക്കാര്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *