മുസ്ലിം പള്ളിക്ക് വിഷ്ണുവിന്റെ പേരിടുമെന്ന് ബിജെപി നേതാവ്; ചാനല്‍ ചര്‍ച്ചയില്‍ ഭീഷണി

ദില്ലി: ഉത്തര്‍ പ്രദേശിലെ പ്രധാന നഗരങ്ങളുടെ പേര് മാറ്റുകയാണ് ബിജെപി ഭരണകൂടം. അലഹാബാദ് പ്രയാഗ് രാജ് ആയും ഫൈസാബാദ് അയോധ്യയായും മാറ്റി. വിമാനത്താവളങ്ങളുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്ത് അയച്ചിട്ടുണ്ട്. ആഗ്രയുടെയും മുസഫര്‍ നഗറിന്റെയും പേര് മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ രംഗത്തുവരികയും ചെയ്തു. ഇതോടെ ഉത്തരേന്ത്യയിലെ പ്രധാന ചര്‍ച്ചയാണ് സ്ഥലങ്ങളുടെ പേര് മാറ്റല്‍.

കഴിഞ്ഞദിവസം ആജ് തക്ക് ചാനല്‍ ഈ വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. ബിജെപിയെ പ്രതിനിധീകരിച്ച്‌ പാര്‍ട്ടി വക്താവ് സംബിത് പത്രയും അഖിലേന്ത്യാ മജ്‌ലിസെ മുത്തഹിദുല്‍ മുസ്ലിമീന്റെ പ്രതിനിധി സയ്യിസ് അസീം വഖാറുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇരുവരും തമ്മില്‍ ശക്തമായ വാഗ്വാദം നടന്നു.

നൂറ്റാണ്ടുകള്‍ ഇന്ത്യ ഭരിച്ച മുസ്ലിംകള്‍ ഹിന്ദുക്കളെ അടിച്ചമര്‍ത്തുകയാണ് ചെയ്തതെന്ന് പത്ര കുറ്റപ്പെടുത്തി. ഇതില്‍ നിന്നുള്ള മോചനമാണ് ഇപ്പോള്‍ സംഭവിക്കുന്നത്. അധിനിവേശ ശക്തികള്‍ ബാക്കിവച്ച പേരുകള്‍ മാറ്റുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നതെന്നും പത്ര പറഞ്ഞു.

ലഖ്‌നൗവിലെ ഏകന അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ പേര് മാറ്റിയ കാര്യം വഖാര്‍ സൂചിപ്പിച്ചു. ഭാരത് രത്‌ന അടല്‍ ബിഹാരി വാജ്‌പേയി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം എന്നാണ് മാറ്റിയിരിക്കുന്നത്. ഏകന എന്നാല്‍ വിഷ്ണുവിനെ സൂചിപ്പിക്കുന്നതാണെന്നും ആ പേര് മാറ്റിയത് വിഷ്ണുവിനെ തരംതാഴ്ത്തുന്നതിന് തുല്യമാണെന്നും വഖാര്‍ പറഞ്ഞു.

ഇതോടെ രോഷാകുലനായ സംബിത് പത്ര, വഖാറിനോട് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ടു. ഇനിയും മിണ്ടിയാല്‍ പള്ളിക്ക് വിഷ്ണുവിന്റെ പേരിടുമെന്ന് ഭീഷണിപ്പെടുത്തി. പത്രയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *